ഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക നവീകരണ നയങ്ങളെ പ്രകീർത്തിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. സിംഗപ്പൂർ ഫിൻടെക് ഫെസ്‌റ്റിവലിന്റെ വെർച്വൽ കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഡാറ്റാബേസും ഏത് ബാങ്കിനോ സ്മാർട്ട്ഫോൺ ആപ്ലിക്കേഷനോ ഇടയിൽ രൂപ അയയ്ക്കുന്നതിനുള്ള സംവിധാനവും ഉൾപ്പെടെ സാർവത്രിക തിരിച്ചറിയലിനും ഡിജിറ്റൽ പേയ്‌മെന്റുകൾക്കുമായി ഇന്ത്യ പ്ലാറ്റ്ഫോമുകൾ നിർമ്മിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഈ നയങ്ങൾ ദരിദ്രർക്ക് സഹായം വിതരണം ചെയ്യുന്നതിനുള്ള പ്രത്യേകിച്ച് മഹാമാരിയുടെ കാലത്ത് സഹായം വിതരണം ചെയ്യുന്നതിനുള്ള ചെലവും പ്രശ്നങ്ങളും ഗണ്യമായി കുറച്ചെന്നും ബിൽ ഗേറ്റ്സ് പറഞ്ഞു.
'ചൈനയൊഴികെ ഏതെങ്കിലും ഒരു രാജ്യത്തെക്കുറിച്ച് പഠിക്കാൻ ആളുകൾ ആഗ്രഹിക്കുകയാണെങ്കിൽ, അവർ ഇന്ത്യയിലേക്ക് നോക്കണമെന്ന് ഞാൻ ആവശ്യപ്പെടും.' - ബിൽ ഗേറ്റ്സ് പറഞ്ഞു. ഞെട്ടിക്കുന്ന കാര്യങ്ങളാണ് അവിടെ നടക്കുന്നതെന്നും ആ വ്യവസ്ഥിതിക്ക് ചുറ്റുമുള്ള നവീകരണങ്ങൾ അസാധാരണമാണെന്നും ബിൽ ഗേറ്റ്സ് പറഞ്ഞു.
അഴിമതി തടയുന്നതിനും ഇന്ത്യക്കാരെ പണത്തിൽ നിന്ന് അകറ്റുന്നതിനുമുള്ള നീക്കത്തിൽ രാജ്യത്തെ ഉയർന്ന മൂല്യമുള്ള ബാങ്ക് നോട്ടുകളിൽ ഭൂരിഭാഗവും അസാധുവാക്കി 2016ൽ സർക്കാർ നോട്ടുനിരോധനം നടപ്പാക്കിയതിന് ശേഷം ഇന്ത്യയിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ ആരംഭിച്ചു. ലോകത്തിലെ ഏറ്റവും താഴ്ന്ന സ്മാർട്ട്‌ഫോൺ ഉപയോഗവും വയർലെസ് ഡാറ്റ നിരക്കുകളും യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അഥവാ യുപിഐയെ സഹായിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഒരു മികച്ച ഉദാഹരണമാണെന്നും ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ കോ-ചെയർമാൻ വെർച്വൽ കോൺഫറൻസിൽ പറഞ്ഞു. ഓപ്പൺ സോഴ്‌സ് സാങ്കേതിക വിദ്യകളെ അടിസ്ഥാനമാക്കി സമാന സംവിധാനങ്ങൾ രൂപപ്പെടുത്താൻ മാനദണ്ഡങ്ങൾ സ്ഥാപിച്ചിട്ടില്ലാത്ത ചില രാജ്യങ്ങളെ അദ്ദേഹത്തിന്റെ സംഘടന ഇപ്പോൾ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വേഗത്തിൽ കോവിഡ് പ്രതിരോധ വാക്സിൻ വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞതിലും ബിൽ ഗേറ്റ്സ് സന്തോഷം പ്രകടിപ്പിച്ചു. കോവിഡ് പ്രതിരോധത്തിനായി അടുത്ത വർഷത്തിന്റെ ആദ്യ പാദത്തിൽ ആറ് ചികിത്സാരീതികൾ ഉണ്ടായിരിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതൊരു സുപ്രധാന നേട്ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'ഡിജിറ്റൽ കാര്യങ്ങളായ റിമോട്ട് ലേണിംഗ്, ടെലിമെഡിസിൻ, ഡിജിറ്റൽ ഫിനാൻസ് എന്നിവ മൊത്തത്തിൽ പുരോഗമിച്ചു. മഹാമാരി ഭീകരമായിരുന്നെങ്കിലും പ്രതിരോധ വാക്സിൻ ഉൾപ്പെടെ വേഗത്തിലുള്ള നവീകരണത്തിലേക്കാണ് അത് നമ്മെ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വാക്സിനുകൾക്ക് 2022 ഓടെ കൊറോണ വൈറസിന്റെ അവസാനം കുറിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത മഹാമാരി വന്നേക്കാമെന്ന കാര്യം നമ്മൾ മറന്നു കൂടാ. അതുകൊണ്ടു തന്നെ അതിനായി നാം തയ്യാറായി ഇരിക്കണമെന്നും ബിൽ ഗേറ്റ്സ് പറഞ്ഞു.