തിരുവനന്തപുരം: പക്ഷിപ്പനിയുടെ ഭീതി നിലനിൽക്കേ, നാളെ കേന്ദ്രസംഘം കേരളത്തിൽ എത്തും. പക്ഷിപ്പനി സ്ഥിരീകരിച്ച കോട്ടയം, ആലപ്പുഴ ജില്ലകൾ നാളെ കേന്ദ്രസംഘം സന്ദർശിക്കും.
പക്ഷിപ്പനിയിൽ രാജ്യത്ത് 12 പ്രഭവ കേന്ദ്രങ്ങളാണ് കേന്ദ്രസർക്കാർ കണ്ടെത്തിയത്. ആലപ്പുഴ, കോട്ടയം ജില്ലകളിലെ നാലിടങ്ങളാണ് സംസ്ഥാനത്ത് പ്രഭവ കേന്ദ്രങ്ങളായിട്ടുള്ളത്. രോഗം മനുഷ്യരിലേക്ക് വ്യാപിക്കാതിരിക്കാൻ നിരീക്ഷണം ശക്തമാക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
പ്രതിരോധ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനായി ഡൽഹിയിൽ കൺട്രോൾ റൂം തുറന്നു. കേരളം അടക്കം നാലു സംസ്ഥാനങ്ങളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. 12 പ്രദേശങ്ങളിലാണ് അതി തീവ്ര വ്യാപനം നടക്കുന്നതെന്ന് കേന്ദ്രം വിലയിരുത്തി.
രോഗവ്യാപനം തടയാനായി കർമ പരിപാടി തയ്യാറാക്കണം. ഇതിനോടകം തന്നെ പക്ഷിപ്പനി പടരുന്നത് തടയാനായി കേന്ദ്ര ആരോഗ്യമന്ത്രാലയം കർമ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇത് അടിയന്തരമായി നടപ്പാക്കണം. രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിൽ ഉടൻ അണുനശീകരണം നടത്താനും, സമയബന്ധിതമായി സാംപിൾ ശേഖരിക്കാനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
പക്ഷികളുടെ അസ്വാഭാവിക മരണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ കേന്ദ്രസർക്കാരിനെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കേരളം, രാജസ്ഥാൻ, ഹിമാചൽപ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. ഹരിയാന, ഗുജറാത്ത്, പഞ്ചാബ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും പക്ഷിപ്പനി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.