കാസർകോട്: മഞ്ചേശ്വരത്ത് രവീശ തന്ത്രിക്കെതിരെ ബിജെപി പ്രാദേശിക നേതൃത്വം കടുത്ത പ്രതിഷേധമുയർത്തിയതിന് പിന്നാലെ പ്രചാരണത്തിന്‍റെ ചുമതല ഏറ്റെടുക്കാൻ ആർഎസ്എസ് തീരുമാനം.
ആർഎസ്എസ്സിന്‍റെ നോമിനിയായിട്ടാണ് രവീശ തന്ത്രി എൻഡിഎ സ്ഥാനാർത്ഥിയായത്. എന്നാൽ നിഷ്പക്ഷ ഇമേജുള്ള വേറെ ആരെങ്കിലും സ്ഥാനാർത്ഥിയാകണമെന്നായിരുന്നു ബിജെപി പ്രാദേശിക നേതൃത്വത്തിന്‍റെ താത്പര്യം. ഇത് മറികടന്നാണ് കേന്ദ്രനേതൃത്വം സംസ്ഥാനനേതൃത്വത്തിന്‍റെ പിന്തുണയോടെ തന്ത്രിയെ കളത്തിലിറക്കിയത്.
വീഴ്ചകളിൽ നേരിട്ട് ഇടപെടാനാണ് ആർഎസ്എസ്സിന്‍റെ തീരുമാനം. ഓരോ പഞ്ചായത്തിനും കർണാടകയിൽ നിന്നുള്ള എംഎൽഎമാർക്ക് നേരിട്ട് ചുമതല നൽകും. എംഎൽഎമാരോട് ഒക്ടോബർ മൂന്നാം തീയതി മണ്ഡലത്തിൽ എത്താൻ നിർദേശം നൽകി.
കർണാടകയിലെ മന്ത്രിമാർക്കും എംപി മാർക്കും മണ്ഡലത്തെ പലതായി വിഭജിച്ച് പ്രത്യേകം ചുമതല നൽകും. കർണാടകത്തിലെ കോട്ട ശ്രീനിവാസ പൂജാരി അടക്കമുള്ള മന്ത്രിമാർ ആണ് മണ്ഡലത്തിലെത്തുക എന്ന് ധാരണയായിട്ടുണ്ട്.