ഡല്‍ഹി : ബിജെപി പണം കൊടുത്ത് വോട്ട് വാങ്ങിയതിന്‍റെ ദൃശ്യം പുറത്ത് . വടക്കു- കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി വോട്ടിന് വേണ്ടി കാശ് നൽകുന്ന തന്ത്രം ഇറക്കുകയാണ്. അരുണാചൽ പ്രദേശിൽ സിയാങ് ഗസ്റ്റ് ഹൗസ് പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിൽ നിന്ന് 1.8 കോടി രൂപ തിരഞ്ഞെടുപ്പ് നിരീക്ഷകരും പൊലീസും ചേര്‍ന്ന് പിടിച്ചെടുത്തെന്നും ഇന്ന് മോദി അരുണാചലിലെ തെരെഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനിരിക്കെയാണ് ഈ സംഭവമുണ്ടായതെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല. പണം പിടിച്ചെടുക്കുന്നതിന്‍റെ ദൃശ്യങ്ങളും കോൺഗ്രസ് പുറത്ത് വിട്ടു.
ആദായ നികുതി ഉദ്യോഗസ്ഥർ പണം പിടിച്ചെടുക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തു വിട്ടായിരുന്നു കോൺഗ്രസ് വക്താവിന്‍റെ പത്രസമ്മേളനം. ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ദിനമാണിതെന്നും തെരെഞ്ഞെടുപ്പ് കമ്മീഷനും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ഉറങ്ങുകയാണോയെന്നും സുർജേവാല പറഞ്ഞു.
ഇന്നലെ രാത്രിയിലാണ് സിയിങ്ങ് ഗസ്റ്റ് ഹൗസിൽ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്ന് പണം പിടിച്ചത്. പണം പിടിച്ചെടുത്തായി അരുണാചൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥിരികരിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് നിരീക്ഷകനെയും സ്ഥലം എസ്പിയെയും വീഡിയോയിൽ കാണാമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. കാവൽക്കാരൻ മാത്രമല്ല, കാവൽക്കാരന് ചുറ്റും നിൽക്കുന്നവരും കള്ളന്മാരാണെന്നും ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നതെന്നും സുർജേവാല പറഞ്ഞു.