നെയ്റോബി: നൂറ് വർഷത്തിനിടയിൽ ആദ്യമായി കെനിയൻ വനാന്തരങ്ങളിൽ കരിമ്പുലിയെ കണ്ടെത്തി. വന്യജീവി ഫോട്ടോഗ്രാഫറായ വിൽ ബുറാദ് ലൂക്കസിന്റെ കാമറയിലാണ് കരിമ്പുലിയുടെ ചിത്രങ്ങൾ പതിഞ്ഞത്. ഇത്രയും കാലത്തിനിടയിൽ ആഫ്രിക്കൻ വനാന്തരങ്ങളിലോ സമീപ പ്രദേശങ്ങളിലോ കരിമ്പുലിയെ കണ്ടെത്തിയിട്ടില്ലെന്നതാണ് രസകരമായ വസ്തുത.
കരിമ്പുലിയെ കണ്ടെത്തിയ വാർത്തയിൽ സന്തോഷത്തിലാണ് വന്യജീവി സങ്കേതത്തിലെ അധികൃതരും.വിൽ ബുറാദ് ലൂക്കസ് എന്ന വന്യജീവി ഫോട്ടോഗ്രാഫറിന്റ കാമറയിലാണ് കരിമ്പുലിയുടെ ചിത്രങ്ങൾ പതിഞ്ഞത്. വന്യജീവികളുടെ ചിത്രങ്ങൾ പകർത്താനായി കഴിഞ്ഞ ജനുവരി ഒന്ന് മുതൽ വില്ലും സംഘവും വനപ്രദേശത്ത് താമസിച്ച് വരികയാണ്.
കെനിയയിലെ ലൈകിപിയ വൈൽഡ് ലൈഫ് ക്യാംപിലാണ് വില്ലും സംഘവും തമ്പടിച്ചിരുന്നത്. വ്യത്യസ്ഥമായ ചിത്രങ്ങൾ പകർത്താനായി കാടിന്റെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിരുന്നു.അത്തരത്തിൽ പലസ്ഥലങ്ങളിലായി സ്ഥാപിച്ചിരുന്ന കാമറയിലാണ് യാദൃശ്ചികമായി കരിമ്പുലി വന്നുപെട്ടത്. കാമറയിലെടുത്ത ചിത്രങ്ങൾ പരിശോധിക്കുന്നതിനിടയിലാണ് വിൽ കരിമ്പുലിയുടെ ചിത്രങ്ങൾ കണ്ടത്. 1909ന് ശേഷം കെനിയയിൽ ആദ്യമായാണ് കരിമ്പുലിയെ കണ്ടെത്തുന്നതെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന് വിൽ തന്നെ കരിമ്പുലിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു.
സാധാരണ പുലി വർഗ്ഗത്തിൽ പെടുന്നവയാണ് കരിമ്പുലികളും. ശരീരത്തിലെ കറുപ്പ് നിറം അധികമായിത്തീരുമ്പോഴാണ് ഇവയെ കരിമ്പുലികളെന്ന് വിളിക്കുന്നത്. ഏഷ്യൻ കാടുകളിലാണ് കരിമ്പുലികളുടെ സാന്നിധ്യം അധികമായി കാണുന്നത്. എന്തായാലും കെനിയൻ കാടുകളിൽ ഇത്രയും വർഷത്തിന് ശേഷം ഒരു കരിമ്പുലിയെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് അധികൃതർ.