'ആടുജീവിതം' എന്ന സിനിമയുടെ ചിത്രീകരണത്തിനായി നടൻ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയും സംഘവും ജോർദാനിലാണ്. കൊവിഡ് 19 മൂലമുള്ള ലോക്ക് ഡൗൺ കാരണം തിരികെ നാട്ടിലേക്ക് വരാൻ കഴിയാതെ ഷൂട്ടിങ് സംഘം ജോർദാനിൽ കുടുങ്ങി. എന്നാൽ ഇപ്പോൾ ആടുജീവിതം സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിന്റെ സന്തോഷത്തിലാണ് സംവിധായകൻ ബ്ലെസി.
സൗദി അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ജോർദാനിലെ വാദിറാം മരുഭൂമിയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ആടുകളെ തേടി ആദ്യം പോയത് മൊറോക്കോയിൽ ആയിരുന്നു എന്നാൽ അവിടെയുള്ള ആടുകളുടെ വാല് നായ്ക്കളുടേതുപോലെയായിരുന്നു. അതിനാൽ തടിച്ചു കൊഴുത്ത ആടുകൾ ധാരാളമുള്ള ജോർദാനിലേക്ക് ലൊക്കേഷൻ മാറ്റുകയായിരുന്നു.
ലോകത്ത് നിലവിൽ ആടുജീവിതത്തിന്റെ മാത്രം ഷൂട്ട് നടക്കുന്നു എന്നാണ് സംവിധായകൻ പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരമൊരു അവസരം കിട്ടിയത് ഭാഗ്യമായി കാണുന്നു എന്നും അദ്ദേഹം കൂട്ടി ചേർത്തു. കഴിഞ്ഞ ആറു മാസമായി പൃഥ്വിരാജ് താടിയും മുടിയും വളർത്തി ആടുജീവിതത്തിലെ നജീബിനെപ്പോലെ മാറാനുള്ള ശ്രമത്തിലായിരുന്നു. ഫെബ്രുവരിയിൽ ആദ്യ ഘട്ട ഷൂട്ടിന് എത്തിയപ്പോൾ സംവിധായകൻ ബ്ലെസിയും താടി നീട്ടാൻ തുടങ്ങി. പൃഥ്വിരാജിന്റെ ആത്മാർഥതയെ പിന്തുണയ്‌ക്കുന്നതിനു കൂടിയായിരുന്നു അത് എന്നാണ് സംവിധയകൻ പറയുന്നത്. ആടുജീവിതത്തിലെ നജീബാകാൻ വേണ്ടി പൃഥ്വിരാജ് ശാരീരിക മാറ്റങ്ങൾ വരുത്തുകയും താടി വളർത്തുകയും ചെയ്തിരുന്നു.
ഹോളിവുഡിൽ നിന്നും ഒമാനിൽ നിന്നുമുള്ള നടന്മാരായിരുന്നു അർബാബുമാരുടെ ക്രൂരവേഷം ഇടേണ്ടിയിരുന്നത്. എന്നാൽ കൊവിഡ് കാരണം ഇവരെത്താൻ വൈകി. മാർച്ച് 16 ന് ഒമാൻ താരം വന്നെങ്കിലും അദ്ദേഹം ക്വാറന്റീനിലായി. ഒമാൻ സർക്കാർ മൂന്നു വിമാനങ്ങൾ അയച്ചപ്പോൾ അക്കൂട്ടത്തിൽ ഈ നടനും മസ്കറ്റിലേക്ക് തിരികെ പോയി. അറബികളുമൊത്തുള്ള ഭാഗം ഒഴിവാക്കിയുള്ള ചിത്രീകരണം തുടങ്ങുന്നത് അങ്ങനെയാണ് എന്നാണ് ബ്ലെസ്സി പറയുന്നത്.
കുബൂസും റൊട്ടിയും മാത്രം കഴിച്ച് 45 ദിവസത്തോളം കഴിഞ്ഞ 60 കലാകാരന്മാർക്കും ഭക്ഷണവുമായി എത്തുന്നത് ജോർദാനിലെ വസ്‌ത്രവ്യവസായി തിരുവനന്തപുരം സ്വദേശിയായ സനൽകുമാറാണ്. പൊറോട്ടയും ഇറച്ചിക്കറിയും ബിരിയാണിയുമൊക്കെ സനലും അദ്ദേഹത്തിന്റെ മക്കളും ചേർന്നാണ് എത്തിച്ചത് എന്ന് ബ്ലെസ്സി പറയുന്നു.
നിലവിലത്തെ അവസ്ഥയിൽ ജോർദാനിൽ കൊവിഡ് തീരെയില്ലെന്ന് പറയാം. സൈന്യമാണ് എല്ലാക്കാര്യങ്ങളും നിയന്ത്രിക്കുന്നത്. അഞ്ച് മന്ത്രിമാരുടെ നേതൃത്വത്തിൽ ഇതിനാവശ്യമായ നിർദേശങ്ങൾ തയാറാക്കി നൽകുന്നു. ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്കു പോകണമെങ്കിൽ സൈന്യത്തിന്റെ അനുമതി വേണം. ഒരു കോടിയിൽ താഴെ മാത്രമാണ് ജനസംഖ്യ എന്നതും ആശ്വാസകരമാണ് എന്നാണ് സംവിധയകന് പറയാനുള്ളത്.