ആതിരയുടെ അച്ഛന് വിവാഹത്തിൽ എതിർപ്പുണ്ടായിരുന്നുവെന്ന് ആതിരയുമായി വിവാഹം നിശ്ചയിച്ചിരുന്ന ബ്രിജേഷ്.പോലീസ് ഇടപെട്ടാണ് വിവാഹം നിശ്ചയിച്ചത്. വിവാഹം നിശ്ചയിച്ചതിന് ശേഷവും ആതിരയുടെ വീട്ടിൽ പ്രശ്നങ്ങളുണ്ടായി. ഇതേ തുടർന്നാണ് സുഹൃത്തിന്റെ വീട്ടിൽ അഭയം തേടിയത്. രജിസ്റ്റർ മാര്യേജ് കഴിഞ്ഞിട്ടില്ലെന്നും ബ്രിജേഷ് വെളിപ്പെടുത്തുന്നു. വിവാഹം നടക്കാനിരിക്കെ മകളെ അച്ഛൻ കൊല ചെയ്തതിന് പിന്നില്‍ ദളിത് യുവാവിനെ വിവാഹം ചെയ്യാനുള്ള മകളുടെ തീരുമാനമാണെന്ന് പൊലീസ് വിശദമാക്കി.
അമ്മയുടെ ചികില്‍സയ്ക്ക് ആശുപത്രിയില്‍ എത്തിയപ്പോഴാണ് ആദ്യമായി ആതിരയെ ബ്രിജേഷ് കണ്ടത്. ഡയാലിസിസ് സെന്ററിലെ ജീവനക്കാരിയെ കണ്ടപ്പോള്‍ മനസില്‍ കുറിച്ചു ഇവളെന്റെ പെണ്ണാണെന്ന്. പക്ഷെ വിവാഹം കഴിക്കണമെന്ന ആഗ്രഹം വന്നതോടെയാണ് ജാതി വില്ലനായത്.
എന്നു നിന്റെ മൊയ്തീന്‍ സിനിമ വന്ന സമയത്താണ് ഇവരുടെ പ്രേമവും കൊഴുത്തത്. അതുകൊണ്ട് തന്നെ അവരുടെ ആവേശവും ഉയര്‍ന്നു. എന്നുനിന്റെ മൊയ്തീനിലെ ഓരോ ഡയലോഗ്‌സും അവര്‍ ഏറ്റു പറഞ്ഞു. പക്ഷെ എല്ലാം കൈവിട്ടുപോയി... സിനിമയല്ല ജീവിതം. പിതാവിന്റെ കൈകൊണ്ട് പ്രിതയതമ മരിച്ചെന്ന് ബ്രിജേഷ് അറിഞ്ഞില്ല. പ്രിയതമയ്ക്ക് പരിക്ക് മാത്രമേ ഏറ്റിട്ടുള്ളൂവെന്നാണ് ബ്രിജേഷ് കരുതിയത്.
ആശുപത്രിക്കിടക്കയില്‍ താലികെട്ടാനായിരുന്നു ആഗ്രഹം. അതുകൊണ്ട് തന്നെ ആശുപത്രിയിലേക്ക് ഓടിയെത്തിയത് താലിമാലയും സാരിയുമെടുത്ത്. പക്ഷേ അവിടെ എത്തിയപ്പോള്‍ അറിഞ്ഞത് ഹൃദയം തകര്‍ക്കുന്ന വാര്‍ത്തയായിരുന്നു. മോര്‍ച്ചറിക്ക് മുമ്പില്‍ കുത്തിയിരുന്ന് പൊട്ടിക്കരഞ്ഞു. വിവാഹത്തലേന്ന് അച്ഛന്റെ കുത്തേറ്റ് മരിച്ച അരീക്കോട്ടെ പൂവത്തിക്കണ്ടിയില്‍ പാലത്തിങ്ങല്‍ ആതിരയുടെ മരണം ബ്രിജേഷിന് താങ്ങാനാവാത്ത ദുരന്തമായി മാറി.
ആതിര ആശുപത്രിയില്‍ പരിക്കേറ്റുകിടക്കുകയാണെന്നാണ് ബ്രിജേഷ് വെള്ളിയാഴ്ച രാവിലെയും കരുതിയത്. ആരും ഒന്നും ബ്രിജേഷിനോട് പറഞ്ഞില്ല. പത്രവാര്‍ത്തകളിലൂടെയാണ് സത്യം തിരിച്ചറിഞ്ഞത്. ഇത് ഉള്‍ക്കൊള്ളാന്‍ ഈ യുവാവിന് കഴിഞ്ഞില്ല. ദുരഭിമാനക്കൊല തന്റെ പ്രിയതമയുടെ ജീവനെടുത്തത് ബ്രിജേഷ് ഒടുവില്‍ ഉള്‍ക്കൊണ്ടു. ഇന്നലെ വൈകീട്ടും ആതിര വിളിച്ചിരുന്നു. ഭയത്തോടെയായിരുന്നു അവള്‍ വിളിച്ചത്. നമ്മെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്നുമായിരുന്നു അവള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇങ്ങനെയൊരന്ത്യം പ്രതീക്ഷിച്ചിരുന്നില്ല.
ഉത്തര്‍പ്രദേശില്‍ ഇന്ത്യന്‍ ആര്‍മിയില്‍ മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ്പില്‍ (എം.ഇ.ജി.) ജോലി ചെയ്യുകയാണ് ഈ ഇരുപത്താറുകാരന്‍. മൂന്ന് വര്‍ഷം മുബ് അമ്മ വല്ലിയുടെ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയപ്പോഴാണ് ബ്രിജേഷ് ആതിരയെ പരിചയപ്പെടുന്നത്. സ്വകാര്യ ഡയാലിസിസ് സെന്ററിലെ ജീവനക്കാരിയായിരുന്നു ആതിര.
പരിചയം പതിയെ പ്രണയത്തിലേക്ക് വഴിമാറി. വിവാഹിതരാകാനും അവര്‍ തീരുമാനിച്ചു. ദളിത് വിഭാഗത്തില്‍പ്പെട്ട ബ്രിജേഷുമായുള്ള സ്‌നേഹബന്ധം ആതിരയുടെ പിതാവ് രാജന് ഇഷ്ടമായിരുന്നില്ല. തര്‍ക്കം രൂക്ഷമായപ്പോള്‍ വിഷയം അരീക്കോട് പൊലീസ് സ്‌റ്റേഷനിലും എത്തി. സ്‌റ്റേഷനില്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ചയില്‍ കല്യാണം കഴിച്ചുകൊടുക്കാന്‍ താന്‍ തയ്യാറാണെന്ന് രാജന്‍ ഉറപ്പ് നല്‍കി. തുടര്‍ന്ന് ആതിര ബന്ധുക്കളോടൊപ്പം പോയി.
കൊയിലാണ്ടി കോതമംഗലത്തെ ക്ഷേത്രത്തില്‍ ഇവര്‍ തമ്മിലുള്ള വിവാഹത്തിന് ഒരുക്കം നടത്തി. ആതിരയുടെ വീടിനടുത്തുള്ള ക്ഷേത്രത്തില്‍വെച്ച് വിവാഹം നടത്തി കൊടുക്കാമെന്ന ഉറപ്പില്‍ അത് മാറ്റി. വെള്ളിയാഴ്ച വിവാഹം നടത്താനായി രാജന്റെ വീട്ടില്‍ പന്തലിട്ട് സദ്യയ്ക്കുവേണ്ട ഒരുക്കങ്ങളെല്ലാം നടത്തി. ഇതിനിടെയാണ് വ്യാഴാഴ്ച വൈകീട്ട് ആതിരയ്ക്ക് കുത്തേറ്റ വാര്‍ത്ത അറിഞ്ഞത്. ആ സമയത്ത് ബ്രിജേഷും മറ്റ് ബന്ധുക്കളും വിവാഹത്തിനുള്ള താലി വാങ്ങാന്‍ പോയതായിരുന്നു. രാത്രി ടി.വിയില്‍ ആതിര കുത്തേറ്റ് മരിച്ച വാര്‍ത്ത വന്നത് ബന്ധുക്കള്‍ ശ്രദ്ധിച്ചെങ്കിലും ബ്രിജേഷിനെ അറിയിച്ചില്ല.
എന്നാല്‍ ബ്രിജേഷിന്റെ വീട്ടിലെ ഒരുക്കമൊന്നും വ്യാഴാഴ്ച ആതിരയുടെ വീട്ടില്‍ ഉണ്ടായിരുന്നില്ല. കല്യാണനാളില്‍ ആതിരയ്ക്ക് ധരിക്കാനായി വാങ്ങിയ പുതുവസ്ത്രങ്ങള്‍ രാജന്‍ കൂട്ടിയിട്ട് തീയിട്ടു. അപകടം മണത്ത രാജന്റെ സഹോദരിയാണ് ആതിരയെ കൈപിടിച്ച് തൊട്ടടുത്ത വീട്ടിലേക്കോടി മുറിയില്‍ ഒളിപ്പിച്ചത്. അവിടെ ഒളിച്ചിരുന്ന ആതിരയെ കണ്ടെത്തി രാജന്‍ നെഞ്ചില്‍ കത്തിയിറക്കി.
19ാം വയസ്സില്‍ പ്രേമിച്ച് വിവാഹം ചെയ്ത രാജന് പ്രേമ വിവാഹത്തോടായിരുന്നില്ല എതിര്‍പ്പ്. താഴ്ന്ന ജാതിക്കാരനെ മരുമകനായി സ്വീകരിക്കേണ്ടതായിരുന്നു പ്രശ്‌നം. ഇത് ദുരഭിമാനമായപ്പോള്‍ സ്വന്തം മകളെ കുത്തിവീഴ്ത്തി അച്ഛന്‍ സ്വന്തം വീട്ടിലേക്ക് ദുരന്തമെത്തിച്ചു. ഇത് തളര്‍ത്തിയത് പ്രണയത്തിന് വേണ്ടി വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായ ബ്രിജേഷിനേയും.
വെള്ളിയാഴ്ച ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് വീട്ടിലെത്തിച്ച ആതിരയുടെ മൃതദേഹം വൈകീട്ട് സംസ്‌കരിച്ചു. സഹോദരങ്ങളായ അശ്വിന്‍ രാജ്, അതുല്‍ രാജ്, രാജന്റെ അനുജന്‍ ബാലന്‍, മറ്റു ബന്ധുക്കള്‍ എന്നിവര്‍ ചേര്‍ന്നാണ് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചത്.