തൊടുപുഴ: ബജറ്റിൽ വികസന പ്രവർത്തനങ്ങൾ ഏറെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒന്നിനും തുക വകയിരുത്തിയിട്ടില്ലെന്ന് ആക്ഷേപം. റോഡു നിർമാണ പ്രവർത്തികൾക്ക് എല്ലാം നൂറ് രൂപ ടോക്കൺ പ്രോവിഷൻ മാത്രമാണ് നീക്കിവച്ചിട്ടുള്ളത്.
തൊടുപുഴ നിയോജക മണ്ഡലത്തിൽ ഇരുപതോളം റോഡു നിർമാണ പ്രവർത്തികൾ ബജറ്റിൽ വന്നെങ്കിലും തുക നീക്കിവച്ചിട്ടുള്ളത് ആർപ്പാമറ്റം - കരിമണ്ണൂർ റോഡിനു മാത്രമാണ്. അടങ്കൽ തുകയുടെ ഇരുപതു ശതമാനം തുക വകയിരുത്തിയിരിക്കുന്ന പ്രവർത്തികളുടെ വിശദമായ എസ്റ്റിമേറ്റ് ബന്ധപ്പെട്ട വകുപ്പ് തയ്യാറാക്കി ധനവകുപ്പിനെ സമീപിക്കണം.
ഇത്തരം പ്രവർത്തികൾക്കാണ് ഭരണാനുമതി ലഭിക്കുന്നത്. തൊടുപുഴ ടൗൺ ബ്യുട്ടിഫിക്കേഷൻ അടക്കമുള്ള പ്രവർത്തികൾക്ക് വകയിരുത്തിയിട്ടുള്ളതും നൂറു രൂപ മാത്രമാണ്. കെഎസ്ആർടിസി ഡിപ്പോയ്ക്കും നൂറു രൂപ വകയിരുത്തിയിട്ടുണ്ട്.
മുനിസിപ്പാലിറ്റിയിലും വിവിധ പഞ്ചായത്തുകളിലെ റോഡു നിർമാണ പ്രവർത്തികൾക്കും നൂറു രൂപയുടെ ടോക്കൺ പ്രോവിഷൻ മാത്രമാണുള്ളത്. മലങ്കര വിവിധോദ്ദേശ പാർക്ക്, തൊടുപുഴ സ്റ്റേഡിയം എന്നിവയും ബജറ്റിൽ ഇടം നേടിയില്ല. ഇത് ഉൾപ്പെടുത്തുന്ന കാര്യം പിജെ ജോസഫ് എംഎൽഎ ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ശ്രദ്ധേയമായ യാതൊന്നും ഇത്തവണത്തെ ബജറ്റിൽ ഇല്ല.