Advertisment

കെട്ടിടനികുതി വര്‍ഷംതോറും അഞ്ചുശതമാനം കൂട്ടുന്നു. തൊഴില്‍കരത്തിന്‍റെ പരിധി 2500 രൂപയില്‍നിന്ന് 12,500 രൂപയാക്കും. കെട്ടിടനിര്‍മാണ അനുമതിക്കുള്ള ഫീസ് 50 ശതമാനം വര്‍ധിക്കും

New Update

publive-image

തിരുവനന്തപുരം: കെട്ടിടനികുതി വര്‍ഷംതോറും അഞ്ചുശതമാനം കൂട്ടിയും കൂടുതല്‍ വിഭാഗങ്ങളെ തൊഴില്‍ക്കരത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയും തദ്ദേശ സ്ഥാപനങ്ങളുടെ നികുതികളും സേവനഫീസുകളും പരിഷ്‌കരിക്കാന്‍ നീക്കം. വരുന്ന സാമ്പത്തികവര്‍ഷം വര്‍ധന നടപ്പാക്കും.

തദ്ദേശസ്ഥാപനങ്ങളുടെ വിഹിതവും വരുമാനവും കൂട്ടാനുള്ള അഞ്ചാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശകളനുസരിച്ചാണിത്. ഡോ. ബി.എ.പ്രകാശ് അധ്യക്ഷനായ കമ്മിഷന്റെ നിര്‍ദേശങ്ങള്‍ ഉത്തരവായി ഇറക്കാനുള്ള പരിശോധനകളിലാണ് സര്‍ക്കാര്‍.

ഇതോടെ തദ്ദേശസ്ഥാപനങ്ങളുടെ നികുതി, നികുതിയിതര ഘടനയില്‍ വലിയ മാറ്റങ്ങളുണ്ടാവും.

ഇപ്പോള്‍ വരുമാനമില്ലാത്തതിനാല്‍ പല തദ്ദേശസ്ഥാപനങ്ങളും ജീവനക്കാരുടെ ശമ്പളം കൊടുക്കാന്‍പോലും ബുദ്ധിമുട്ടുന്നുണ്ട്. വരുമാനം വര്‍ധിപ്പിക്കുന്നതിലൂടെ ഈ സ്ഥിതി പരിഹരിക്കാനാവുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. വിവിധ വകുപ്പുകളില്‍ സേവനനിരക്കുകള്‍ അഞ്ചുശതമാനം കൂട്ടുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.

കെട്ടിടനികുതി അഞ്ചുവര്‍ഷം കൂടുമ്പോള്‍ പരിഷ്‌കരിക്കണമെന്നാണ് സമിതിയുടെ നിര്‍ദേശം. എന്നാല്‍, വര്‍ഷംതോറും അഞ്ചുശതമാനം കൂട്ടാനാണ് സര്‍ക്കാരിന്റെ തീരുമാനം.

തൊഴില്‍ക്കരം കൂട്ടാന്‍ കേന്ദ്രത്തോട് ശുപാര്‍ശചെയ്യും. അഭിഭാഷകര്‍ ഉള്‍പ്പെടെ കൂടുതല്‍ വിഭാഗങ്ങളെ തൊഴില്‍ക്കരത്തിന്റെ പരിധിയില്‍ കൊണ്ടുവരും.

  • വിവാഹസര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള സേവനങ്ങളുടെ ഫീസ് 50 ശതമാനം കൂട്ടും.
  • കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എല്ലാ കെട്ടിടങ്ങള്‍ക്കും നികുതി ബാധകമാക്കും. സ്വകാര്യ, അണ്‍ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും നികുതി ചുമത്തും
  • കെട്ടിടനിര്‍മാണ അനുമതിക്കുള്ള ഫീസ് 50 ശതമാനം വര്‍ധിക്കും.
  • പരസ്യപ്പലകകള്‍ പ്രദര്‍ശിപ്പിക്കാന്‍ മിനിമംനികുതി ഏര്‍പ്പെടുത്തും. വലിപ്പം കൂടിയവയ്ക്ക് മിനിമം നിരക്ക് മറ്റുള്ളവയെക്കാള്‍ ഇരട്ടിയായിരിക്കും.
  • കച്ചവടസ്ഥാപനങ്ങളുടെ ലൈസന്‍സ് ഫീ ഉയര്‍ത്തും. തദ്ദേശസ്ഥാപനങ്ങള്‍ വാടകയ്ക്ക് നല്‍കിയിട്ടുള്ള കെട്ടിടങ്ങള്‍ക്ക് പൊതുമരാമത്തുവകുപ്പ് അനുവദിച്ച നിരക്കില്‍ വാടക ഈടാക്കും.
  • തൊഴില്‍കരത്തിന്റെ പരിധി 2500 രൂപയില്‍നിന്ന് 12,500 രൂപയാക്കാനുള്ള കേന്ദ്ര ധനകാര്യകമ്മിഷന്‍ ശുപാര്‍ശ നടപ്പാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും.
  • മുന്‍വര്‍ഷം 95 ശതമാനംവരെ നികുതി പിരിച്ച സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനമായി നിശ്ചിത തുക നല്‍കും.

 

 

pinarayi
Advertisment