New Update
കോഴിക്കോട്: സംസ്ഥാനത്ത് ശബരിമല കര്‍മ്മസമിതിയുടെ ഹർത്താല്‍ ആരംഭിക്കുമ്പോള്‍ കോഴിക്കോട് മൂന്ന് ബസുകള്‍ക്ക് നേരെ കല്ലേറ്. ബംഗ്ലൂരില്‍ നിന്ന് കോഴിക്കോട് എത്തിയ സ്കാനിയ ബസുകള്‍ക്ക് നേരെയാണ് കല്ലേറ് ഉണ്ടായത്. രണ്ട് ബസുകളുടെ ചില്ല് തകര്‍ന്നു. കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാകാനുളള സാധ്യതയുണ്ട്. ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച ബിജെപി പലയിടത്തും പ്രതിഷേധ പ്രകടനം നടത്തും. അതേസമയം, കോഴിക്കോട് നിന്നും പോലീസ് സുരക്ഷയിൽ ദീർഘദൂര ബസുകൾ സര്‍വീസ് തുടങ്ങാനാണ് തീരുമാനം.
മലപ്പുറം കുറ്റിപ്പുറത്തും കെഎസ്ആർടിസി ബസിന് നേരെ കല്ലേറ് ഉണ്ടായി. കല്ലേറില്‍ ബസിന്‍റെ ചില്ലുകൾ തകർത്തു. ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് യുഡിഎഫ് വ്യക്തമാക്കി. എന്നാല്‍ യുഡിഎഫ് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം നടത്തും. അതേസമയം, ഇന്ന് ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നിലയ്ക്കലും പമ്പയിലും സന്നിധാനത്തും നിലനിൽക്കുന്ന സംഘർഷാവസ്ഥയും അക്രമങ്ങളും കണക്കിലെടുത്താണ് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നാളെ രാത്രി 12 മണി വരെയാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് നിരോധനാജ്ഞ ബാധകമല്ല.