Advertisment

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പിഎസിനുള്ളത് കോടികളുടെ ആസ്തിയെന്നു ഇഡി ! കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 12 സ്ഥാപനങ്ങളില്‍ രവീന്ദ്രന് പങ്കാളിത്തം; ജ്വല്ലറിയും സൂപ്പര്‍മാര്‍ക്കറ്റും തുടങ്ങി മൊബൈല്‍ ഷോപ്പില്‍വരെ മുഖ്യമന്ത്രിയുടെ വിശ്വസ്തന് ഓഹരി പങ്കാളിത്തം; റിയല്‍ എസ്റ്റേറ്റ് ബിസിനസിലും രവീന്ദ്രന്റെ ബന്ധുക്കള്‍ സജീവം ! രവീന്ദ്രനെ സമ്മര്‍ദ്ദത്തിലാക്കി ഇഡിയുടെ പുതിയ കണ്ടെത്തല്‍; ചോദ്യം ചെയ്യലിനായി എത്തുന്ന രവീന്ദ്രനെ ഇഡി നേരിടാനൊരുങ്ങുന്നത് കൃത്യമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍

New Update

കോഴിക്കോട്: മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് കോടികളുടെ ആസ്തിയെന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ കണ്ടെത്തല്‍. കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലായി പന്ത്രണ്ട് സ്ഥാപനങ്ങളില്‍ രവീന്ദ്രന് പങ്കാളിത്തമുണ്ടെന്നാണ് ഇഡി കണ്ടെത്തിയിട്ടുള്ളത്.

Advertisment

publive-image

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ പ്രാഥമിക പരിശോധനയിലാണ് രവീന്ദ്രനുമായി ബന്ധപ്പെട്ട ഇടപാട് കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥര്‍ അടുത്ത ദിവസം കൊച്ചി യൂണിറ്റിന് റിപ്പോര്‍ട്ട് കൈമാറും.

രവീന്ദ്രന് പങ്കാളിത്തമുണ്ടെന്ന് പരാതി ഉയര്‍ന്ന വടകര, ഓര്‍ക്കാട്ടേരി, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലെ ഇരുപത്തി നാല് സ്ഥാപനങ്ങളിലാണ് ഇ.ഡി പരിശോധിച്ചത്. ഇതില്‍ പന്ത്രണ്ടെണ്ണത്തില്‍ രവീന്ദ്രനോ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കോ ഓഹരിയുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

ഇലക്ട്രോണിക്‌സ് സ്ഥാപനം, മൊബൈല്‍ കട, സൂപ്പര്‍ മാര്‍ക്കറ്റ്, ടൂറിസ്റ്റ് ഹോം, വസ്ത്രവില്‍പന കേന്ദ്രം, ജ്വല്ലറി തുടങ്ങിയ ഇടങ്ങളിലാണ് അദ്ദേഹത്തിന് പങ്കാളിത്തമുള്ളത്. രവീന്ദ്രനെ ചോദ്യം ചെയ്ത ശേഷമായിരിക്കും ഇതിന്റെ രേഖകളും കൂടുതല്‍ പരിശോധനകളും നടത്തി വ്യാപ്തി ഉറപ്പാക്കുക.

നിലവില്‍ നടത്തിപ്പുകാരില്‍ നിന്ന് ഇ.ഡി വിവരം ശേഖരിക്കുക മാത്രമാണുണ്ടായത്. രവീന്ദ്രന് വലിയ അളവില്‍ സാമ്പത്തിക ഇടപാടുണ്ടെന്ന് പരാതി ഉയര്‍ന്ന സ്ഥാപനങ്ങള്‍ പരിശോധിക്കാന്‍ ഇ.ഡി കൊച്ചി യൂണിറ്റാണ് കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്.

ആദ്യദിവസം വടകരയിലും തുടര്‍ന്ന് ഓര്‍ക്കാട്ടേരി, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലുമായിരുന്നു ഇ.ഡിയുടെ പരിശോധന. നേരത്തെ തന്നെ രവീന്ദ്രന്റെ ബിനാമി ഇടപാടുകളെക്കുറിച്ച് ചില പരാതികള്‍ ഇഡിക്ക് ലഭിച്ചിരുന്നു.

അതേസമയം രവീന്ദ്രന്റെ വീട് കേന്ദ്രീകരിച്ചുള്ള പരിശോധന ഉടനുണ്ടാകില്ല. കോഴിക്കോട് യൂണിറ്റിന്റെ കണ്ടെത്തല്‍ അടുത്തദിവസം കൊച്ചിയ്ക്ക് കൈമാറും.

ഈ റിപ്പോര്‍ട്ടു പരിശോധിച്ച ശേഷമാകും ഇഡി തുടര്‍നടപടികള്‍ തീരുമാനിക്കുക. ചോദ്യം ചെയ്യിലിന് ഹാജരാകാന്‍ വൈകുന്നതിനാല്‍ രവീന്ദ്രനെ പരമാവധി സമ്മര്‍ദ്ധത്തിലാക്കാനുള്ള ഇഡിയുടെ ശ്രമമെന്നാണ് ഇതിനെ വിലയിരുത്തുന്നത്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രവീന്ദ്രന് ഇഡി നാളെ നോട്ടീസ് നല്‍കും.

c m raveendran
Advertisment