ഇരിങ്ങാലക്കുട: കാറളം എസ്ബിഐ ബാങ്കിൻറെ ബ്രാഞ്ചിൽ പണയം വച്ച സ്വർണ ഉരുപ്പടികൾ വീണ്ടും പണയം വച്ച് കോടിക്കണക്കിനു രൂപ വെട്ടിച്ചു. ബാങ്ക് റീജണൽ മാനേജർ നന്ദകുമാർ നല്കിയ പരാതിയിൽ കാട്ടൂർ പോലീസ് കേസെടുത്തു. രണ്ടു കോടി 76 ലക്ഷം രൂപ തിരിമറി നടത്തിയെന്നാണ് പരാതിയിലുള്ളത്.
2018 ഒക്ടോബർ മൂന്നുമുതൽ 2020 നവംബർ 16 വരെയുള്ള കാലയളവിൽ ബാങ്കിൻറെ ചീഫ് അസോസിയേറ്റായി പ്രവർത്തിച്ചിരുന്ന ഇരിങ്ങാലക്കുട കാരുകുളങ്ങര സ്വദേശി സുനിൽ ജോസ് അവറാനെതിരെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ബാങ്കിൽ പണയം വച്ചിരുന്ന 76 പേരുടെ സ്വർണപ്പണയ ഉരുപ്പടികൾ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിൽ പുതിയ ലോൺ അക്കൗണ്ടുകൾ ഉണ്ടാക്കി വീണ്ടും ബാങ്കിൽ പണയം വയ്ക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. ബാങ്കിൽ നടത്തിയ ഓഡിറ്റിലാണ് തട്ടിപ്പ് പുറത്തായതെന്നാണ് സൂചന.
തുടർന്നു പ്രതിയെയും ബാങ്ക് മാനേജരെയും താത്കാലികമായി പുറത്താക്കി പോലീസിൽ പരാതി നല്കുകയും ബാങ്കിൻറെ ഇൻറലിജൻസ് വിഭാഗം അന്വേഷണം ആരംഭിക്കുകയുമായിരുന്നു. അതേസമയം, വൻതുകയുടെ തട്ടിപ്പായതിനാൽ അന്വേഷണം മറ്റ് ഏജൻസികൾ ഏറ്റെടുക്കുമെന്നു സൂചനയുണ്ട്.