ഡൽഹി: റിപ്പബ്ലിക് ടിവിക്കും ടൈംസ് നൗവിനും നാല് മാധ്യമ പ്രവർത്തകർക്കുമെതിരെ കേസ് ഫയൽ ചെയ്ത് ബോളിവുഡിലെ പ്രമുഖ നിർമാതാക്കളും ചലച്ചിത്ര സംഘടനകളും. ബോളിവുഡ് വ്യവസായത്തെ അപകീർത്തിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടിയാണ് കേസ് നൽകിയിരിക്കുന്നത്.
ബോളിവുഡിലെ 34 മുൻനിര നിർമാതാക്കൾ, നാല് ചലച്ചിത്ര സംഘടനകൾ എന്നിവ ചേർന്നാണ് ന്യൂസ് ചാനലുകളായ റിപ്പബ്ലിക് ടിവിക്കും ടൈംസ് നൗവിനും അതിലെ നാല് മാധ്യമപ്രവർത്തകർക്കുമെതിരേ അപകീർത്തിക്ക് കേസ് ഫയൽ ചെയ്തത്. ഒക്ടോബർ 12 ന് ഡൽഹി ഹൈക്കോടതിയിലാണ് സിവിൽ കേസ് ഫയൽ ചെയ്തത്.
നടൻ അമീർ ഖാന്റെ അമീർ ഖാൻ പ്രൊഡക്ഷൻസ്, സൽമാൻ ഖാന്റെ ഉടമസ്ഥതയിലുള്ള സൽമാൻ ഖാൻ ഫിലിംസ്, ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് എന്നിവ ഉൾപ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്. ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ റിപ്പബ്ലിക് ടിവി, അർണബ് ഗോസ്വാമി, പ്രദീപ് ഭണ്ഡാരി, ടൈംസ് നൗ, രാഹുൽ ശിവശങ്കർ, നവിക കുമാർ എന്നീ പേരുകൾ എടുത്തു പറഞ്ഞാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
ബോളിവുഡിലുള്ളവരെ മാധ്യമ വിചാരണ നടത്തുകയോ ബോളിവുഡിനെതിരെ നിരുത്തരവാദപരവും അവഹേളനപരവും അപകീർത്തികരവുമായ പരാമർശങ്ങൾ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് അസോസിയേഷനുകൾ കോടതിയോട് അഭ്യർത്ഥിച്ചു.
അഴുക്ക്, മാലിന്യം, കുംഭകോണം, മയക്കുമരുന്ന് എന്നിങ്ങനെയുള്ള അവഹേളനപരമായ വാക്കുകളും പദപ്രയോഗങ്ങളും ഉപയോഗിച്ചതായി പരാതിയിൽ പറയുന്നു. അഴുക്ക് വൃത്തിയാക്കേണ്ടത് ബോളിവുഡാണ്, ബോളിവുഡിന്റെ അടിവയറ്റിലെ ഈ മാലിന്യവും ദുർഗന്ധവും ശമിപ്പിക്കാൻ അറേബ്യയിലെ മുഴുവൻ സുഗന്ധ ദ്രവ്യങ്ങൾക്കും കഴിയില്ല, ഇതാണ് രാജ്യത്തെ ഏറ്റവും മോശം വ്യവസായം, കൊക്കെയ്ൻ, എൽഎസ്ഡി എന്നിവ ബോളിവുഡിനെ മുക്കി എന്നീ വാക്കുകളും പദപ്രയോഗങ്ങളും ഉപയോഗിച്ചുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.