ആലപ്പുഴ: പ്രായാധിക്യത്താൽ മരിച്ച കത്തോലിക്ക വിശ്വാസിയുടെ മൃതദേഹം പള്ളിയിലടക്കാതെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഒരുസംഘം പുരോഹിതര്‍ സഭാ വിശ്വാസികളുടേയും കന്യാസ്ത്രീകളുടേയും മേല്‍ നടത്തിവരുന്ന അതിക്രമങ്ങളിലും ലൈഗീക ചൂഷണങ്ങളിലും മൃതദേഹങ്ങളോടുള്ള അനാദരവിലും പ്രതിഷേധിച്ച് ഓപ്പണ്‍ ചര്‍ച്ച്മൂവ്‌മെന്റിന്റെ നേതൃത്വത്തിലായിരുന്നു സംസ്കാരം.
അതേസമയം ഇടവകയുമായി വർഷങ്ങൾക്കു മുൻപുണ്ടായ വഴിത്തർക്കമാണ് വീട്ടുവളപ്പിലെ ശവസംസ്കാരത്തിന് വഴിവെച്ചതെന്നാണ് ഇടവക വികാരി പറയുന്നത്.
ചേന്നംപള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് ഒൻപതാംവാർഡ് വെളീപ്പറമ്പിൽ വർക്കി മത്തായി(83)യുടെ ശവസംസ്കാരച്ചടങ്ങാണ് വികാരിയെ ഒഴിവാക്കി വീട്ടുവളപ്പിൽ നടത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ശവസംസ്കാരം. വീട്ടിലേക്കുള്ള വഴി അടച്ചതുമായി ബന്ധപ്പെട്ട് 2012-മുതൽ ഇടവകയുമായി ഇടഞ്ഞുനിൽക്കുകയാണ് കുടുംബം.
മരിക്കുന്നതിന്റെ തലേന്നാൾ വീട്ടിലെത്തിയ താൻ വിശുദ്ധജലം നൽകിയെന്നും മരണവിവരമറിഞ്ഞെത്തി വേണ്ട കർമങ്ങളൊക്കെ ചെയ്തുവെന്നും ഇടവക വികാരി ഫാ. ജേക്കബ് കൊഴുവള്ളിൽ വ്യക്തമാക്കി. വീട്ടിൽ സംസ്കരിക്കണമെന്ന ആവശ്യം അറിഞ്ഞപ്പോൾ സ്വന്തം ഇടവകപ്പള്ളിയുമായി തർക്കമുണ്ടെങ്കിൽ മറ്റേതെങ്കിലും പള്ളിയിൽ ശവസംസ്കാരം നടത്താനുള്ള സൗകര്യമൊരുക്കാമെന്നും പറഞ്ഞിരുന്നതായി വികാരി കൂട്ടിച്ചേർത്തു.
വീട്ടിൽ നടന്ന ശുശ്രൂഷാകർമത്തിൽ ഓപ്പൺ ചർച്ച് മൂവ്മെന്റ് ചെയർമാൻ റെജി ഞള്ളാനി, വിവിധ ജില്ലകളിലെ ഭാരവാഹികളായ ജോസി സെബാസ്റ്റ്യൻ, ഒ.ഡി. കുര്യാക്കോസ്, എം.എൽ. അഗസ്തി തുടങ്ങിയവർ സഹകാർമികരായി.
പുരോഹിതരാല്‍ പീഡിപ്പിക്കപ്പെട്ട് ഇരകളായി തീര്‍ന്നിട്ടുള്ള എല്ലാവര്‍ക്കും വേണ്ടിയുള്ള സമര്‍പ്പണമാണ് പിതാവിന്റെ മൃതശരീരം പള്ളി സെമിത്തേരിവിട്ട് വീട്ടുവളപ്പില്‍ ദഹിപ്പിക്കുന്നതിനുള്ള ഈ തീരുമാനമെന്ന് മകന്‍ ജിമ്മി പറഞ്ഞു.