ഇക്കഴിഞ്ഞ ജൂൺ 15 ന് ലദ്ദാക്കിലെ ഗാൽവൻ താഴ്വരയിൽ ചൈനീസ് പട്ടാളവുമായുള്ള സംഘർഷത്തിൽ വീരചരമം പ്രാപിച്ച തെലുങ്കാന സ്വദേശി കേണൽ സന്തോഷ് ബാബുവിൻ്റെ ഭാര്യ സന്തോഷിക്ക് ഡെപ്യൂട്ടി കലക്ടറായി നിയമനം നൽകിക്കൊണ്ടുള്ള കത്ത് മുഖ്യമന്ത്രി ചന്ദ്രശേഖരറാവു അവർക്ക് നേരിട്ട് കൈമാറി.
രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്യുന്ന തെലുങ്കാനയിലെ ധീരജവാന്മാർക്കൊപ്പം തൻ്റെ സർക്കാർ എപ്പോഴുമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. സന്തോഷ് ബാബുവിൻ്റെ ഭാര്യക്ക് ട്രെയിനിംഗിനുശേഷം ഹൈദരാബാദിൽത്തന്നെ നിയമനം നൽകാനും അദ്ദേഹം നിർദ്ദേശിച്ചു. സന്തോഷ് ബാബുവിൻ്റെ മരണശേഷം 5 കോടിരൂപ നഷ്ടപരിഹാരമായി തെലുങ്കാന സർക്കാർ കുടുംബത്തിന് നൽകിയിരുന്നു.
മുഖ്യമന്ത്രി ബുധനാഴ്ച ഉച്ചയ്ക്ക് ഹൈദരാബാദിലെ പ്രഗതിഭവനിൽ സന്തോഷ് ബാബുവിന്റെ ഭാര്യക്കും അമ്മയ്ക്കും മറ്റുള്ള 20 കുടുംബാംഗങ്ങൾക്കുമൊപ്പം ഉച്ചഭക്ഷണവും കഴിച്ചശേഷമാണ് യാത്രയായത്..
സന്തോഷിയുടെ ട്രെയിനിംഗ് പൂർത്തിയാകയും വരെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായ സ്മിതാ സബ്ബർവാൾ IAS നെ അവരുടെ മാർഗ്ഗനിർദ്ദേശികയായി നിയമിക്കുകയും ചെയ്തിട്ടുണ്ട്.