ഡൽഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആശ്വാസം നല്‍കി ക്ഷാമബത്ത 11 ശതമാനം വര്‍ധിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.
17 ശതമാനത്തില്‍ നിന്ന് 28 ശതമാനമാക്കിയാണ് ക്ഷാമബത്ത ഉയര്‍ത്തിയത്. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ക്ഷാമബത്ത ഉയര്‍ത്തുന്ന നടപടി മരവിപ്പിച്ചിരുന്നു. അതേസമയം, മൃഗസംരക്ഷണത്തിനുള്ള നിരവധി പദ്ധതികൾക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. മൃഗങ്ങൾക്ക് ചികിത്സ ഉറപ്പാക്കാൻ ആംബുലൻസ് സർവീസ് ആരംഭിക്കും.
ക്ഷീരമേഖലക്കുള്ള പ്രത്യേക പാക്കേജിന് അംഗീകാരം. പാലുല്പാദനം വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. 12000 പുതിയ ആയുഷ് കേന്ദ്രങ്ങൾ തുടങ്ങാനും തീരുമാനമായി. ആയുഷ് മിഷൻ പദ്ധതി 2026 മാർച്ച് വരെ തുടരും.
4607 കോടി രൂപ വിനിയോഗിക്കും. മൃഗസംരക്ഷ-ക്ഷീര വികസനത്തിന് 54618 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുക. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറാണ് മന്ത്രിസഭാ തീരുമാനങ്ങള്‍ വാർത്ത സമ്മേളനത്തില്‍ വിശദീകരിച്ചത്.