പാലക്കാട്: കോവിഡിന്‍റെ മറവിൽ രാജ്യത്തിന്റെ പൊതുമേഖലയെ മുഴുവൻ സ്വകാര്യമേഖലക്ക് തീറെഴുതുന്ന കേന്ദ്ര നയത്തിനെതിരെ സിപിഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കരിമ്പ പോസ്റ്റ് ഓഫീസിനു മുമ്പിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം
പി.ശിവദാസൻ ഉദ്ഘാടനം ചെയ്തു.
അഖിലേന്ത്യാ തലത്തിൽ നടക്കുന്ന സമര പരിപാടികളുടെ ഭാഗമായാണ് പ്രതിഷേധം നടത്തിയത്. പട്ടിണിയും തൊഴിലില്ലായ്മയും പരിഹരിക്കുന്ന പാക്കേജല്ല കേന്ദ്രത്തിന്റേത്.എല്ലാ പൊതു മേഖലയും സ്വകാര്യമുതലാളിമാർക്ക് കൊടുത്തു കഴിഞ്ഞു.ഈ പ്രതിസന്ധിഘട്ടത്തിലും കേരളത്തെ സഹായിക്കുന്ന നിലപാടല്ല കേന്ദ്രം സ്വീകരിക്കുന്നത്. രാജ്യത്തെ പട്ടിണി പാവങ്ങളോടും സാധാരണക്കാരോടും പകപോക്കൽ സമീപനമാണ് കേന്ദ്രം കാട്ടുന്നത്.
20 ലക്ഷം കോടിയുടെ പാക്കേജ് ജനദ്രോഹപരം മാത്രമാണ്. പൊതുമേഖലയും പ്രതിരോധ ആണവ മേഖലയും അടക്കം രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ വിൽക്കുമെന്ന നയ പ്രഖ്യാപനമാണ് കേന്ദ്ര പാക്കേജിലെ പ്രധാന ഇനം. പി.ശിവദാസൻ പറഞ്ഞു.
സിപിഐ ലോക്കൽ സെക്രട്ടറി രാധാകൃഷ്ണൻ,എഐഎസ്എഫ് മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത്,ഉണ്ണികൃഷ്ണൻ,മുരളി എന്നിവരും പ്ലക്കാർഡ് ഉയർത്തി പ്രതിഷേധ സമരത്തിൽ പങ്കുകൊണ്ടു. ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചാണ് സിപിഐ പ്രതിഷേധ സമരം നടത്തിയത്.