Advertisment

സെറിബ്രല്‍ പാഴ്‌സിയെ പ്രതിരോധിക്കാം; അസിമാണ് മാതൃക

New Update

publive-image

Advertisment

ഇരിങ്ങാലക്കുട: ശാസ്ത്രീയ ചികിത്സാരീതികള്‍ കൊണ്ടും കൂടെയുള്ളവരുടെ ക്രിയാത്മക പരിചരണവും മൂലം സെറിബ്രല്‍ പാഴ്‌സിയോട് പൊരുതുന്ന അസിം അലി അന്‍വര്‍ മാതൃകയാകുന്നു. രണ്ടു വയസില്‍ ഇരിങ്ങാലക്കുട നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷനില്‍ എത്തിയ അലി 12 വര്‍ഷത്തെ പരിശീലനത്തിലൂടെ അദ്ഭുതകരമായ മികവാണ് നേടിയത്.

ജനിച്ചതു മുതല്‍ സ്വാഭാവിക ശാരീരിക-മാനസിക വളര്‍ച്ചയെത്താത്ത അവസ്ഥയായിരുന്നു. നിരവധി ഡോക്ടര്‍മാരെ കണ്ടെങ്കിലും അസുഖം സ്ഥിരീകരിച്ചിരുന്നില്ല. ഒടുവില്‍ സ്പീച്ച് തെറാപ്പിക്കായി ഇരിങ്ങാലക്കുട നിപ്മറിലെത്തിയപ്പോഴാണ് രോഗാവസ്ഥ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നിപ്മറിലെ പ്രത്യേക പരിശീലന ക്ലാസിലൂടെയും ഒക്യുപ്പേഷണല്‍ തെറാപ്പിയുടെ സഹായത്തോടെയുമാണ് അസിം തന്റെ ശാരീരിക മാനസിക മികവുണ്ടാക്കിയത്.

നിപ്മറില്‍ പരിശീലനം തുടങ്ങവെ തന്നെ തൊട്ടടുത്തെ കല്ലേറ്റുംകര ബിവിഎം ഹൈസ്‌കൂളിലും ചേര്‍ത്തു. ആദ്യമെല്ലാം മറ്റു കുട്ടികളുമായി ഒത്തു പോകാന്‍ കഴിയാത്ത ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും തുടര്‍ന്ന് അത്ഭുതകരമായ മാറ്റം അസിം ആര്‍ജിച്ചെടുക്കുകയായിരുന്നു.

publive-image

പരിശീലനത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ അക്ഷരങ്ങളും നിറങ്ങളുമെല്ലാം പെട്ടെന്നു തന്നെ അലി സ്വായത്തമാക്കി. തുടര്‍ന്ന് സ്വാഭാവികമായ ബുദ്ധിവളര്‍ച്ചയുണ്ടാകാന്‍ തുടങ്ങി.

രണ്ടു വയസില്‍ പരിശീലനം തുടങ്ങിയെങ്കിലും മൂന്നാം വയസിലാണ് അസിമില്‍ മാറ്റമുണ്ടായതായി ഉമ്മ ജാസ്മിന്‍ പറയുന്നത്. മൂന്നാം വയസില്‍ ആദ്യമായി അസിം ഉമ്മ എന്നു വിളിച്ചത് ജാസ്മിന്‍ ഇന്നും സന്തോഷത്തോടെ ഓര്‍ക്കുന്നു. തുടര്‍ന്ന് പഠന കാര്യങ്ങളിലെല്ലാം ശ്രദ്ധിക്കാന്‍ തുടങ്ങി. പരിശീലകര്‍ക്കും ചികിത്സകര്‍ക്കുമൊപ്പം കുടുംബം കൂടി അസിമിനൊപ്പം നിന്നപ്പോള്‍ അവന്‍ കൂടുതല്‍ മികവുകള്‍ നേടിയെടുക്കുകയായിരുന്നു.

രണ്ടു വര്‍ഷം മുന്‍പ് നിപ്മറിലെത്തിയ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്ക് പവേഡ് സിപി ചെയര്‍ സ്വയം ഓടിച്ച് സ്‌റ്റേജിലെത്തി ബൊക്കെ കൊടുത്തതോടെ അസിമിന് ആത്മവിശ്വാസം കൂടി. തുടര്‍ന്ന് റോഡിലൂടെ തന്റെ സ്‌കൂള്‍ കാണാന്‍ സിപി ചെയറില്‍ പോയി. ഇന്നും ക്ലാസില്‍ നിന്നും തെറാപ്പിക്കായി സ്വയം മുകളിത്തെ നിലയിലേയ്ക്ക് ഓടിച്ചു പോകുന്നതും അസിം തനിച്ചാണ്.

കമ്യൂണിക്കേഷന്‍ ലെറ്ററിലൂടെയും ആവാസ് സോഫ്റ്റ് വെയറിലൂടെയും ആശയവിനിമയം നടത്താനുമുള്ള കഴിവ് സ്വപ്രയത്‌നത്തിലൂടെ അവന്‍ നേടിയെടുത്തിട്ടുണ്ട്. നിരവധി ടിക്ടോക് വിഡിയോയും അസിമിന്റേതായി സോഷ്യല്‍ മീഡിയയിലുണ്ട്. സ്‌കൂളിലെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും സജീവമാണ് അസിം.

നിരന്തരമായ പരിശീലനവും മാതാപിതാക്കള്‍ക്ക് ഇത്തരം രോഗാവസ്ഥയെ കുറിച്ചുള്ള അവബോധവും ആത്മാര്‍പ്പണവുമുണ്ടെങ്കില്‍ സെറിബ്രല്‍ പാഴ്‌സിയെന്ന രോഗത്തില്‍ നിന്നും കുട്ടികളെ മികവുള്ളവരാക്കി മാറ്റാമെന്നു തെളിയിച്ചിരിക്കുകയാണ് അസിമും കുടുംബവും. കെഎസ്ഇബിയിലെ സീനിയര്‍ അസിസ്റ്റന്റായ കല്ലേറ്റുംകര ആലങ്ങാട്ടുകാരന്‍ വീട്ടില്‍ അന്‍വറലിയാണ് പിതാവ്. ഉമ്മ ജാസ്മിന്‍, സഹോദരന്‍ ഹമീദ് അന്‍വര്‍ എന്നിവരെല്ലാം എന്തിനും ഏതിനും അവനൊപ്പമുണ്ട്.

thrissur news
Advertisment