തിരുവനന്തപുരം : ചന്ദ്രയാൻ 2 അവസാനനിമിഷം പാളിപ്പോയതിനു കാരണം വിക്രം ലാൻഡറിനു വഴികാട്ടുന്ന സോഫ്‌റ്റ്‌വെയറിലെ തകരാറെന്നു കണ്ടെത്തൽ. ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്നതിനിടെ ഗൈഡൻസ് സോഫ്റ്റ്‌വെയർ പ്രവർത്തനം നിലച്ചു. ഇതോടെ നിയന്ത്രണം വിട്ട ലാൻഡർ ഇടിച്ചിറങ്ങുകയായിരുന്നു.
ഐഎസ്ആർഒയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ ഡയറക്ടർ വി. നാരായണന്റെ നേതൃത്വത്തിലുള്ള സമിതിയുടെ വിശകലന റിപ്പോർട്ട് കേന്ദ്ര സ്പേസ് കമ്മിഷനു കൈമാറി. 500 മീറ്റർ ഉയരത്തിൽ നിയന്ത്രണമറ്റു
പരീക്ഷണഘട്ടങ്ങളിലൊന്നും ഗൈഡൻസ് സോഫ്റ്റ്‌വെയറിനു തകരാറുണ്ടായിരുന്നില്ല. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഉപരിതലത്തോട് അടുക്കവേയുണ്ടായ അവിചാരിത മാറ്റങ്ങളാണു സോഫ്റ്റ്‌െവയർ തകരാറിലാക്കിയത്. 30 കിലോമീറ്റർ ഉയരത്തിൽ നിന്ന് 5 കിലോമീറ്റർ വരെ വരുന്ന ഘട്ടം (റഫ് ബ്രേക്കിങ്) ലാൻഡർ വിജയകരമായി പിന്നിട്ടു. തുടർന്നു ഫൈൻ ബ്രേക്കിങ് ഘട്ടം. ലാൻഡറിന്റെ നടുക്കുള്ള ഒരു ത്രസ്റ്റർ മാത്രമാണ് ഈ ഘട്ടത്തിൽ പ്രവർത്തിക്കുക.
വേഗം സെക്കൻഡിൽ 146 മീറ്റർ എന്ന രീതിയിൽ കുറയും. എന്നാൽ, ഈ ഘട്ടത്തിൽ സോഫ്റ്റ്‌വെയർ പ്രവർത്തനം നിലച്ചതോടെ ലാൻഡറിനു വേഗം നിയന്ത്രിക്കാനാകാതെ വന്നു. ദിശയും തെറ്റി. ഇതു സംഭവിച്ചതു ചന്ദ്രോപരിതലത്തിൽ നിന്ന് ഏകദേശം 500 മീറ്റർ മാത്രം ഉയരത്തിൽ. തുടർന്നു നിശ്ചിത ലാൻഡിങ് കേന്ദ്രത്തിൽ നിന്ന് 750 മീറ്ററോളം അകലെ വിക്രം ഇടിച്ചിറങ്ങി. ഈ ആഘാതത്തിൽ യന്ത്രസംവിധാനമത്രയും തകർന്നു. ഇതോടെ ഓർബിറ്ററുമായി ബന്ധം പൂർണമായും അറ്റു.