തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നണിയെ ആരു നയിക്കണമെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിനായി ആരെ ഹൈക്കമാൻഡ് തെരഞ്ഞെടുത്താലും ആ തീരുമാനം താൻ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു ചെന്നിത്തല.
മുസ്ലീംലീഗിന് മുൻതൂക്കം കൊടുക്കുന്നു എന്നത് സംഘടതിമായ ആരോപണമാണ്. മുസ്ലീം ലീഗ് അവിഹിതമായി ഒന്നും വാങ്ങിയിട്ടില്ല. മനപൂർവം സ്പർധയുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നാല് വോട്ടു കിട്ടാൻ എന്തു വർഗീയതയും പറയാം എന്നാണ് സിപിഎം നിലപാട്. നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നുണ്ടെങ്കിൽ ഹരിപ്പാട് നിന്നു തന്നെ ജനവിധി തേടുമെന്നും സംസ്ഥാനത്തെ പാർട്ടിയിലെ ദൈനംദിന കാര്യങ്ങളിൽ ഹൈക്കമാൻഡ് ഇടപെടുന്നതിൽ തെറ്റില്ലെന്നും ചെന്നിത്തല പറഞ്ഞു.