ബന്ധുനിയമനത്തിൽ മന്ത്രി കെ.ടി. ജലീലിന്‍റെ പങ്ക് വ്യക്തമായെന്നും ജലീലിനെ മുഖ്യമന്ത്രി പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പി.കെ. ഫിറോസ് പുറത്തുവിട്ട രേഖ ആധികാരികമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
സെക്രട്ടറിയെ മറികടന്നാണ് മന്ത്രി നിയമനം നടത്തിയതെന്ന് വ്യക്തമായി. നിയമനത്തിന്‍റെ പൂർണ്ണ ഉത്തരവാദിത്തം കെ.ടി. ജലീലിനാണെന്ന് വ്യക്തമായതായും ബന്ധുനിയമനം നടത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണോ എന്ന് സംശയമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തെളിവുണ്ടെങ്കിൽ കോടതിയിൽ പോകണം എന്ന നിലപാട് അംഗീകരിക്കാനാകില്ല. സ്വജനപക്ഷപാതം നടത്തുന്നവരെ സിപിഎം എത്രനാൾ സംരക്ഷിക്കുമെന്നും ചെന്നിത്തല ചോദിച്ചു.