തിരുവനന്തപുരം: മരടിലെ ഫ്ലാറ്റ് സമുച്ഛയം പൊളിക്കാനുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മൂന്നിന പ്രശ്നപരിഹാര നിര്‍ദ്ദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മൂന്നംഗ സമിതി സോണ്‍ നിശ്ചയിച്ചതിലെ വീഴ്ച സുപ്രീം കോടതിയെ ബോദ്ധ്യപ്പെടുത്തുക, ഫ്ലാറ്റുടമകളുടെ ഭാഗം കേള്‍ക്കുക, പൊളിച്ചേ തീരു എങ്കില്‍ പുനരധിവാസം ഉറപ്പാക്കി തുല്ല്യമായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് രമേശ് ചെന്നിത്തല മുന്നോട്ട് വക്കുന്നത്. ഫ്ലാറ്റുടമകളുമായി കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തിയിരുന്നു.
ഒരു ആയുഷ്‌കാലം കൊണ്ട് ഉണ്ടാക്കിയെടുത്ത മുഴുവന്‍ സമ്പാദ്യവും സ്വരൂപിച്ച് ഫ്ളാറ്റുകള്‍ വാങ്ങിയവര്‍ക്ക് എല്ലാം നഷ്ടപ്പെടുന്ന അവസ്ഥയാണ് അവിടെ കാണേണ്ടി വന്നതെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ പറയുന്നു.
ഇവരില്‍ ഭൂരിഭാഗം പേരും ഇടത്തരക്കാരാണ്. കിടപ്പാടം നഷ്ടപ്പെട്ടാല്‍ ജീവിതം തന്നെ നഷ്ടപ്പെട്ടു പോകുന്നവരാണ് പലരും. കയറിക്കിടക്കാന്‍ മിക്കവര്‍ക്കും വേറെ കിടപ്പാടമില്ല.അതുകൊണ്ട് സര്‍ക്കാര്‍ അടിയന്തരമായി ഉണ്ടാകണമെന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നത്.