തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരായ വിജിലൻസ് അന്വേഷണം രാഷ്ട്രീയ പ്രതികാരത്തോടയുള്ള നടപടിയെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ.
കെഎം ഷാജിക്ക് എതിരെ അന്വേഷണത്തിന് നൽകിയ അനുമതിയും രാഷ്ട്രീയ പ്രേരിതമാണ്. സംസ്ഥാന സർക്കാരിൻ്റെ ചട്ടുകമായി സ്പീക്കർ പ്രവർത്തിച്ചു എന്നും ഹസ്സൻ ആരോപിച്ചു.
ഗവർണർ അന്വേഷണത്തിന് അനുമതി നൽകാത്തതിനാലാണ് സ്പീക്കർ അനുമതി നൽകിയത്. സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധമാണ് ചൂണ്ടിക്കാണിച്ചത്. ഈ പ്രതികാരമാണ് സ്പീക്കർക്ക് ഉള്ളത്.
തെളിവില്ല എന്ന് കണ്ട് രണ്ട് തവണ വിജിലൻസ് തള്ളിയ കേസാണിത്. കെഎം ഷാജിയ്ക്കെതിരായ ആരോപണം ഇഡി അന്വേഷിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പോസ്റ്റിട്ടതിനാണ് ഷാജിക്കെതിരെ കേസെടുപ്പിച്ചത്.