തിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടൻസിയിൽനിന്ന് പ്രൈസ് വാട്ടർ കൂപ്പേഴ്സിനെ സർക്കാർ ഒഴിവാക്കിയത് പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങളെ ശരിവയ്ക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൺസൾട്ടൻസിയായ പിഡബ്ലുസിയെ ഒഴിവാക്കി ഓഗസ്റ്റ് 13നാണ് സർക്കാർ ഉത്തരവിട്ടത്.
4500 കോടിയുടെ മുതൽമുടക്കുള്ള പദ്ധതിയാണ് ടെണ്ടർ വിളിക്കാതെയും നടപടിക്രമം പാലിക്കാതെയും പ്രൈസ് വാട്ടർ കൂപ്പേഴ്സിനു കരാർ നൽകിയത്. സെബിയുടെ നിരോധനം നിലനിൽക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നയോഗം പ്രൈസ് വാട്ടർ കൂപ്പേഴ്സിനു കരാർ നൽകിയത്. സ്വിസ് കമ്പനിയായ ഹെസിനു കരാർ നൽകിയശേഷമാണ് കൺസൾട്ടൻസിയെ വച്ചത്.
കരാർ നൽകിയ കാര്യം ഗതാഗതമന്ത്രി പോലും അറിഞ്ഞില്ല. അന്നത്തെ ചീഫ് സെക്രട്ടറിയും ധനകാര്യസെക്രട്ടറിയും ധനമന്ത്രിയും ഇതിനെ എതിർത്തപ്പോഴാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേർന്നു കൺസൾട്ടൻസിയെ വച്ചത്. പ്രതിപക്ഷം ആരോപണം ഉയർത്തിയപ്പോൾ എല്ലാം നിയമാനുസൃതമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പ്രൈസ് വാട്ടർ കൂപ്പേഴ്സിനെ കേന്ദ്രം എംപാനൽ ചെയ്തതുകൊണ്ട് ടെണ്ടറിന്റെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി വാദിച്ചു.
ആ വാദങ്ങളെല്ലാം തെറ്റാണെന്നു തെളിഞ്ഞതായി ചെന്നിത്തല പറഞ്ഞു. ഒരു മാസത്തിനകം റിപ്പോർട്ട് നൽകിയില്ലെന്ന മുടന്തൻ ന്യായം പറഞ്ഞാണ് ഇപ്പോൾ പിഡബ്ലുസിയെ ഒഴിവാക്കിയത്. നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു കെപിഎംജിയെവച്ചിട്ടും 28–ാം സ്ഥാനമാണ് കേരളത്തിന്. കഴിഞ്ഞ വർഷം 21–ാം സ്ഥാനം ആയിരുന്നു. കെപിഎംജിയെവച്ചശേഷം സ്ഥാനം താഴേക്കുപോയി. ഇക്കാര്യത്തിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിയെന്നു തെളിഞ്ഞു – ചെന്നിത്തല പറഞ്ഞു.