കോങ്ങാട്:നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് കല്ലടിക്കോട് ദീപ സെന്ററിൽ ഉജ്വല സ്വീകരണം നൽകി. യുഡിഎഫ് കോങ്ങാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ പൊതു യോഗത്തിൽ ചെയർമാൻ ആന്റണി മതിപ്പുറം അധ്യക്ഷനായി.
കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇടതു സര്‍ക്കാരിന്റെ ദുര്‍ഭരണത്തിലൂടെ, നഷ്ടപ്പെട്ട കേരളത്തിന്റെ ഐശ്വര്യം വീണ്ടെടുക്കാന്‍ ജനാധിപത്യ മതേതര പുരോഗമന ശക്തികളെ ഒരുമിപ്പിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യം.
യുഡിഎഫ് അധികാരത്തിലെത്തിയാൽ അനധികൃത നിയമനങ്ങൾ റദ്ദാക്കും.മലയോര കർഷകരുടെ പ്രശ്നങ്ങൾ പ്രത്യേകം പരിഗണിക്കും.വർഗീയതയുടെ കാര്യത്തിൽ ബിജെപി യും സിപിഎമ്മും ഒരേ പാതയിലാണ് സഞ്ചരിക്കുന്നത്.
കള്ളക്കടത്തിന്റെയും മയക്കുമരുന്നിന്റെയും പേരിൽ പിണറായി സര്‍ക്കാരിന്റെ പ്രതിച്ഛായ ഇല്ലാതായിരിക്കുന്നു. പിണറായി ഭരണം അഴിമതി ഭരണമെന്ന് ജനം വിലയിരുത്തപ്പെട്ടു.
കൊളള സംഘത്തിന്റെ ഭരണം അവസാനിപ്പിക്കാൻ ജനങ്ങൾ സജ്ജമായി കഴിഞ്ഞിരിക്കുന്നു.
ചെന്നിത്തല പറഞ്ഞു.
എൽ ഡി എഫിന്റെ ദുർഭരണത്തിൽ നിന്നും നാടിനെ സമ്പൽ സമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും നയിക്കുക എന്ന സദുദ്ദേശത്തോടെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ 'ഐശ്വര്യ കേരളയാത്ര' നടത്തുന്നതെന്ന് സ്വീകരണ പൊതു സമ്മേളനത്തിൽ സംസാരിച്ച ഐക്യ ജനാധിപത്യ മുന്നണിയുടെ നേതാക്കൾ പറഞ്ഞു.
'സംശുദ്ധം സദ്ഭരണം' എന്നതാണ് ജാഥയുടെ മുദ്രാവാക്യം. പൊതുയോഗത്തിൽ പ്രതിപക്ഷ ഉപനേതാവ് ഡോ.എം കെ മുനീർ സി.ചന്ദ്രൻ, സി വി ബാലചന്ദ്രൻ, സി.പി.മുഹമ്മദ്, പി.ഹരിഗോവിന്ദൻ, അബ്ദുറഹ്മാൻ, പോളി,സി.എൻ.ശിവദാസൻ ഇ ഡി ജോസഫ്, ജോബി ജോൺ, ജയ്സൺ ജോസഫ്, കലാധരൻ, യൂസഫ് പാലയ്ക്കൽ, മുഹമ്മദ് ചെറുട്ടി,കെ പി മൊയ്തു.എം എസ് നാസർ, ജി എം സലാവുദ്ദീൻ, അഷറഫ് ആഴമ്പുറം, ഹുസൈൻ, ഹെറിന്റ്, മാത്യു കല്ലടിക്കോട്, തുടങ്ങിയവർ പ്രസംഗിച്ചു.രാഷ്ട്രീയ വിഷയങ്ങളുടെ വിശദീകരണവും സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും അഴിമതികളും തുറന്നു കാട്ടുന്ന തെരുവ് നാടകവും അരങ്ങേറി.