തിരുവനന്തപുരം: വൈവിധ്യങ്ങൾ നിറഞ്ഞ ഇന്ത്യയുടെ ഭാഷാസംസ്കാരം തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ചെറുക്കണമെന്ന് ചെറിയാൻ ഫിലിപ്പ്. ബ്രിട്ടീഷുകാർ ഇംഗ്ലീഷ് അടിച്ചേൽപ്പിച്ചതു പോലെ ഹിന്ദി മേധാവിത്വം സ്ഥാപിക്കാനാണ് പൊതുഭാഷാ വാദത്തിലൂടെ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഇംഗ്ലീഷിനോടുള്ള അടിമത്ത മനോഭാവവും ഹിന്ദിയുടെ അധീശത്വവും ഒരുപോലെ അപകടകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാഷയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ സംസ്ഥാനങ്ങൾ രൂപീകരിച്ചിട്ടുള്ളത്. ഹിന്ദിക്ക് പുറമെ 22 ഭാഷകളെ ഭരണഘടന അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യൻ പാർലമെന്റിൽ ഏതു ഭാഷയിലും സംസാരിക്കാം.
നാനാത്വത്തിൽ ഏകത്വം എന്ന തത്വം ബലികഴിക്കാൻ ആരെയും അനുവദിക്കരുത്. മലയാളം ഔദ്യോഗിക ഭാഷയായ കേരളത്തിൽ പിഎസ്‍സി പരീക്ഷയുടെ ചോദ്യപേപ്പർ മലയാളത്തിലും ആക്കുമെന്നാണ് ഉറച്ച വിശ്വാസം. ഇക്കാര്യത്തിൽ ഒരു സമരം വേണ്ടി വന്നത് ദു:ഖകരമാണെന്നും ചെറിയാൻ ഫിലിപ്പ് കൂട്ടിച്ചേർത്തു.