വുഹാൻ: കോവിഡിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയില്‍ വീണ്ടും കോവിഡ് വ്യാപനം. കോവിഡ് ബാധിച്ച് രോഗി മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തെ നടുക്കിയ കോവിഡ് വൈറസ് ആദ്യമായി പൊട്ടിപ്പുറപ്പെട്ടത് ചൈനയില്‍ നിന്നാണെങ്കിലും പിന്നീട് വൈറസിനെ പിടിച്ചു കെട്ടുന്നതില്‍ ചൈന വിജയിച്ചിരുന്നു. എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് ചൈനയില്‍ കോവിഡ് ബാധിച്ച് രോഗി മരിക്കുന്നത്.
ചൈനയുടെ വടക്കന്‍ മേഖലയില്‍ 2 കോടിയോളം ജനങ്ങലെ ലോക്ക്ഡൗണില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കോവിഡ് കേസുകള്‍ രാജ്യത്ത് ഉയരുന്നുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് കൃത്യമായ രോഗപ്രതിരോധത്തിനാണ് ചൈന ഇപ്പോള്‍ ശ്രമിക്കുന്നത്. എങ്കിലും വ്യാഴാഴ്ച മാത്രം 138 പുതിയ രോഗികളെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2020 മാര്‍ച്ചിന് ശേഷം ആദ്യമായാണ് ചൈനയില്‍ ഇത്രയുമധികം കോവിഡ് രോഗികളെ ഒരു ദിവസം കണ്ടെത്തുന്നത്.
വീണ്ടും മരണം സ്ഥിരീകരിച്ച വാര്‍ത്ത ചൈനയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സമൂഹമാധ്യമമായ വീബോയില്‍ പങ്കുവച്ച പോസ്റ്റിന് 10 കോടിയിലധികം കാഴ്ചക്കാരെയാണ് ലഭിച്ചത്.
ചൈനയില്‍ കോവിഡ്-19 കണ്ടെത്തിയതിനെക്കുറിച്ച് പഠിക്കാന്‍ ലോകാരോഗ്യ സംഘടനയിലെ അംഗങ്ങള്‍ എത്താനിരുന്ന സാഹചര്യത്തിലാണ് പുതിയ കോവിഡ് മരണം സ്ഥിരീകരിക്കുന്നത്.