അമേരിക്കയ്ക്കു ശേഷം ചന്ദ്രനിൽ കൊടി നാട്ടിയ രണ്ടാമത്തെ രാജ്യമായി ചൈന. വെള്ളിയാഴ്ച ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ (സി. എസ്. എൻ. എ) ചന്ദ്രോപരിതലത്തിൽ നാട്ടിയിരിക്കുന്ന ചൈനീസ് പതാകയുടെ ചിത്രങ്ങൾ പുറത്തുവിട്ടു.
ചന്ദ്രനിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിക്കാനുള്ള ദൗത്യത്തിൽ മുൻ കൂട്ടി നിശ്ചയിച്ചതിനും ഒരു ദിവസം മുന്നേയാണ് ചൈനയുടെ ചാങ് -5 ചന്ദ്ര വാഹനം ചാന്ദ്രനിലെ പാറകളുടെയും മണ്ണിന്റെയും സാമ്പിളുകൾ ശേഖരിച്ചത്. ഇതിന് ശേഷമാണ് ചൈന പതാക നാട്ടിയത്. 1970 കൾക്ക് ശേഷം ആദ്യമായാണ് ചന്ദ്രനിൽ നിന്നുള്ള സാമ്പിളുകൾ ഭൂമിയിൽ എത്തിക്കുന്നത്.
1969 ൽ അപ്പോളോ ദൗത്യത്തിലാണ് അമേരിക്ക ആദ്യമായി ചന്ദ്രനിൽ പാതാക നാട്ടിയത്. 1969 മുതൽ 1972 വരെ ആറ് ബഹിരാകാശ പേടകങ്ങളിലായി 12 ബഹിരാകാശയാത്രികരെ ചന്ദ്രനിലിറക്കിയ അപ്പോളോ ദൗത്യത്തിൻ്റെ ഭാഗമായി 382 കിലോഗ്രാം പാറകളും മണ്ണും ചന്ദ്രനിൽ നിന്ന് ഭൂമിയിലെത്തിച്ചിരുന്നു.
നവംബർ 23 ന് വിക്ഷേപിച്ച ചൈനീസ് ബഹിരാകാശ പേടകം ചൊവ്വാഴ്ചയാണ് ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്തത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ചന്ദ്രനിൽ വിജയകരമായി ഇറങ്ങിയ മൂന്നാമത്തെ ബഹിരാകാശ പേടകമാണെന്നാണ് ചൈന അവകാശപ്പെടുന്നത്.
ലാന്‍ഡറിനുള്ളില്‍ ഘടിപ്പിച്ചിട്ടുള്ള ഡ്രില്ലര്‍ ഉപയോഗിച്ച് ചന്ദ്രോപരിതലം കുഴിച്ചാണ് സാമ്പിളുകൾ ശേഖരിച്ചത്.