തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് സംയുക്ത പ്രതിഷേധം. ഭരണപക്ഷ പ്രതിപക്ഷ പാര്‍ട്ടികൾ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. തിങ്കളാഴ്ച പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം .
തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ഭരണ പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധത്തിൽ മന്ത്രിമാരും യുഡിഎഫ് കക്ഷി നേതാക്കളും പങ്കെടുക്കും, പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി ടെലിഫോണിൽ
നടത്തിയ ചർച്ചയിലാണ് തീരുമാനം.
ഡിസംബര്‍ 16ന് തിരുവനന്തപുരത്ത് സത്യഗ്രഹ സമരം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്മതമാക്കി. രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ രാവിലെ 10 മണിക്ക് സത്യഗ്രഹം ആരംഭിക്കും.
ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയുടെയും മതനിരപേക്ഷതയുടെയും മൂല്യങ്ങളെ കശാപ്പു ചെയ്യുന്ന പൗരത്വ ഭേദഗതി നിയമം ജനങ്ങളില്‍ കടുത്ത ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് കേരളം ഒറ്റക്കെട്ടായി പ്രതികരണത്തിലേക്ക് നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സാംസ്‌കാരിക-കലാ-സാഹിത്യ മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെടെ സത്യഗ്രഹത്തെ അഭിസംബോധന ചെയ്യും. ജനാധിപത്യ സംരക്ഷണത്തിനായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലും സംഘടനകളിലും പെട്ടവര്‍ അഭിവാദ്യം അര്‍പ്പിക്കും. നവോഥാന സമിതിയുടെ പ്രവര്‍ത്തകരും സമരത്തില്‍ പങ്കാളികളാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പൗരത്വ ബില്ല് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള കേസില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ സുപ്രിംകോടതിയില്‍ കക്ഷിചേരുമെന്നും കേരള സര്‍ക്കാരുമായി യോജിച്ച പ്രക്ഷോഭം നടത്തുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. സമാനചിന്താഗതിക്കാരായ എല്ലാവരെയും അണിനിരത്തി വര്‍ഗീയ ബില്ലിനെതിരെ നിയമപരമായി പോരാടുമെന്നും ചെന്നിത്തല പറഞ്ഞു. സാധ്യമായ എല്ലാ വേദികളിലും പൗരത്വബില്ലിനെതിരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു.