കൊച്ചി: മുത്തൂറ്റിലെ തൊഴിൽ പ്രശ്‌നം പരിഹരിക്കാൻ സർക്കാർ മുൻകൈയെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിൽ എറണാകുളത്ത് മറ്റൊരു യോഗം കൂടി വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന കേരളത്തിന്റെ പ്രതിഛായയെ മുത്തൂറ്റ് സമരം ബാധിക്കുമോയെന്ന ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇരു വിഭാഗങ്ങളും പ്രശ്‌നം ചർച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടത്. ഇതിനുവേണ്ട എല്ലാ പിന്തുണയും സർക്കാർ നൽകും. പ്രശ്‌നം ഉണ്ടായപ്പോൾ തന്നെ സർക്കാർ ഇടപ്പെട്ടിരുന്നു.
തൊഴിൽ മന്ത്രി തിരുവനന്തപുരത്ത് വിളിച്ച യോഗത്തിനെത്താൻ മുത്തൂറ്റ് പ്രതിനിധികളോടു പറയണമെന്നും പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, യോഗത്തിന് ഉത്തരവാദിത്തപ്പെട്ടവർ എത്തിയില്ല. ദേശീയതലത്തിൽ ശ്രദ്ധ നേടിയ സ്ഥാപനമാണ് മുത്തൂറ്റ്. കേരളീയർക്ക് അഭിമാനിക്കാവുന്ന സ്ഥാപനമാണ് മുത്തൂറ്റ് എന്നും മന്ത്രി പറഞ്ഞു.
പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. തൊഴിലാളികളുടെ താത്പര്യം കൂടി സംരക്ഷിക്കപ്പെടണം. കേരളത്തിന്റെ പ്രത്യേക തൊഴിൽ സാഹചര്യം കൂടി കണക്കിലെടുക്കണം. തൊഴിലാളികളും മാനേജ്‌മെന്റും തമ്മിൽ നല്ല ബന്ധം ഉണ്ടാവണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.