തിരുവനന്തപുരം∙ കോവിഡ് ബാധിച്ചു മരിച്ചവർ ബാങ്കുകളിൽനിന്നെടുത്ത ലോണുകളിൻമേലുള്ള നടപടികൾ നിർത്തിവയ്ക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് ബാധിച്ചു മരിച്ചവർ ബാങ്കുകളിൽനിന്നെടുത്ത ലോണുകൾ മുടങ്ങിയിട്ടുണ്ടാകും. ഇതിന്റെ ജപ്തി നടപടികൾ നിർത്തി വയ്ക്കാൻ നിർദേശം നൽകി.
ബസുകളിൽ പരിധിയിൽ കൂടുതൽ യാത്രക്കാർ ഉണ്ടാകരുത്. ചില റൂട്ടുകളിൽ സർവീസ് കുറവുള്ളടത്തു തിരക്കുണ്ടെന്നു പരാതി വന്നിട്ടുണ്ട്. റൂട്ട് കണക്കാക്കി ആവശ്യത്തിനു ബസ് ഓടിക്കാൻ കലക്ടർമാർ നടപടി എടുക്കും. ഉറ്റവർ മരിക്കുമ്പോൾ മൃതശരീരം ബന്ധുക്കൾക്ക് അടുത്തു കാണാൻ സാധിക്കാത്തതു പ്രശ്നമാണ്. പരിമിത മതാചാരം നടത്താനും ബന്ധുക്കൾക്കു കാണാനും സർക്കാർ അവസരം ഒരുക്കും. ഒരു മണിക്കൂർ സമയം മൃതദേഹം വീട്ടിൽ വയ്ക്കാൻ അനുമതി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ കാലവും ലോക്ക് ഡൗൺ നടപ്പിലാക്കാനാവില്ല. അതിനാലാണ് നിയന്ത്രണങ്ങൾ കുറയ്ക്കുന്നത്. എന്നാൽ ടിപിആർ പത്തിൽ താഴാതെ നിൽക്കുന്നത് ഗൗരവമായ പ്രശ്നം തന്നെയാണ് കഴിഞ്ഞ ഒരാഴ്ചക്കെ കണക്കുകൾ സൂചിപ്പിക്കുന്നത് രോഗികളുടെ എണ്ണം കാര്യമായി കുറയില്ലെന്നാണ്. എന്തായാലും ടിപിആർ പതുക്കെ കുറയും എന്നാണ് പ്രതീക്ഷ.
ഒന്നാം തരംഗത്തിൽ രോഗവ്യാപനത്തിൻ്റെ വേഗം മികച്ച രീതിയിൽ നിയന്ത്രിക്കാൻ സാധിച്ചിരുന്നു. അതിനാൽ രോഗബാധിതരാവാത്ത അനേകായിരം പേർ കേരളത്തിലുണ്ട്. ഐസിഎംആർ നടത്തിയ സെറം സർവേ പ്രകാരം 11 ശതമാനം പേർക്ക് മാത്രമാണ് ആദ്യതരംഗത്തിൽ രോഗബാധയുണ്ടായത്. ദേശീയശരാശരി അന്ന് 21 ശതമാനമായിരുന്നു. അതിവ്യാപകശേഷിയുള്ള ഡെൽറ്റ തരംഗമാണ് രണ്ടാമത് വന്നത്. ആദ്യഘട്ടത്തിൽ രോഗം പടർന്നു പിടിച്ചെങ്കിലും നിയന്ത്രണങ്ങൾ കൊണ്ടുവന്നതിനാൽ നമ്മുടെ ആരോഗ്യസംവിധാനങ്ങൾക്ക് തരംഗത്തെ പിടിച്ചു നിർത്താനായി.
വലിയ തിരമാല ആഞ്ഞടിച്ച് നാശം വിതയ്ക്കും പോലെയാണ് കൊവിഡ് മഹാമാരി ആഞ്ഞടിക്കുന്നത്. ഈ തിരമാലയുടെ ശക്തിയെ തടഞ്ഞ് ഒഴുകി മന്ദഗതിയിലാക്കുക എന്ന മാർഗമാണ് നാം സ്വീകരിച്ചത്. അതു സാധിക്കാത്തിടത്ത് എന്താണ് സംഭവിച്ചതെന്ന് നാം കണ്ടതാണ്. ശ്മശാനങ്ങളിൽ ജനങ്ങൾ മൃതദേഹങ്ങളുമായി വരി നിൽക്കുന്ന കാഴ്ച നാം കാണ്ടു. ആ അവസ്ഥ ഇവിടെയുണ്ടാവാതെ നോക്കാൻ നമ്മുക്കായി. ഒരു തരംഗം പെട്ടെന്നുയർന്ന് നാംശവിതച്ച് കടന്നു പോകുന്നതിന് സമാനമല്ല കേരളത്തിലെ കൊവിഡ് തരംഗത്തിൻ്റെ ഗതി. പതുക്കെ കുറഞ്ഞ് കുറച്ചു കൂടെ സമയമെടുത്താവും അവസാനിക്കുക. അതിനാലാണ് അക്കാര്യത്തിൽ ആശങ്ക വേണ്ടെന്ന് പറയുന്നത്.
രോഗവ്യാപനതോത് കണക്കാക്കി പ്രദേശങ്ങളെ വിഭാഗീകരിക്കുന്നതിൽ ചെറിയ മാറ്റം വരുത്താൻ ഇന്നു ചേർന്ന അവലോകന യോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണപ്രദേശങ്ങളിലെ കഴിഞ്ഞ ഏഴ് ദിവസത്തെ ശരാശരി അനുസരിച്ച് ടിപിആർ ആറ് ശതമാനത്തിന് താഴെയുള്ള എ വിഭാഗം 165 പ്രദേശങ്ങളിലാണ്. ടിപിആർ ആറിനും 12നും ഇടയിലുള്ള ബി വിഭാഗത്തിൽ 473 തദ്ദേശസ്ഥാപനങ്ങളാണുള്ളത്. ടിപിആർ 12നും 18നും ഇടയിലുള്ള 316 പ്രദേശങ്ങൾ സി വിഭാഗത്തിലുണ്ട്. 80 ഇടത്ത് ടിപിആർ 18 ശതമാനത്തിന് മുകളിലാണ് അതാണ് ഡി വിഭാഗം. ഈ വിഭാഗീകരണം അനുസരിച്ചാവും നാളെ മുതൽ ഒരാഴ്ചത്തേക്ക് സംസ്ഥാനത്ത് നിയന്ത്രണം നടപ്പാക്കുക. നിലവിലുള്ള നിയന്ത്രണങ്ങളിൽ അയവ് വരുത്തേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.