കൊച്ചി: നവോത്ഥാന കാലത്ത് മനുഷ്യമനസ്സിലെ ഇരുട്ടകറ്റുകയായിരുന്നു എഴുത്തുകാര്‍ ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവോത്ഥാനകാലം എങ്ങനെ വേറിട്ടു നില്‍ക്കുന്നുവെന്നും ഇന്ന് എങ്ങനെ മാറിയെന്നും മനസ്സിലാക്കണം. ബഷീറിന്റെ എഴുത്ത് മുസ്ലിം സമുദായത്തിലെ ഇരുട്ടകറ്റുക മാത്രമല്ല സമൂഹത്തിന് നന്മയുടെ വെളിച്ചം പകരുകയും ചെയ്തു. ഒരു ഭഗവത് ഗീതയും കുറേ മുലകളും എന്ന പേരില്‍ ഒരു കൃതി ബഷീര്‍ ഇന്നാണ് എഴുതിയിരുന്നെങ്കില്‍ എന്തായിരുന്നു സംഭവിക്കുക.
ബഷീറിന് പൊലിസ് കാവല്‍ നല്‍കേണ്ട അവസ്ഥയാവും അപ്പോള്‍ വരികയെന്നും പിണറായി പറഞ്ഞു. കൃതി അന്താരാഷ്ട്ര പുസ്തകമേളയും വിജ്ഞാനോല്‍സവും സന്ദര്‍ശിച്ച ശേഷം നവകേരളം നവോത്ഥാനം സഹകരണം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തകഴിയുടെ രണ്ടിടങ്ങഴിയുടെ ആമുഖത്തില്‍ തീണ്ടലും തൊടീലുമടക്കമുള്ള അനാചാരങ്ങള്‍ക്കെതിരേ പറയുന്നു. പൊന്‍കുന്നം വര്‍ക്കിയുടെ എഴുത്തുകള്‍ പൗരോഹിത്യത്തെ വിമര്‍ശിച്ചു. പ്രതിഭാശാലിത്വത്തിനൊപ്പം സാമൂഹിക പ്രതിബദ്ധത കൊണ്ടും അന്നത്തെ എഴുത്തുകാര്‍ പ്രസക്തരായിരുന്നു. അവര്‍ പാകി മുളപ്പിച്ച വിത്തില്‍ നിന്ന് വീണ്ടും നവോത്ഥാന സൃഷ്ടിക്കായി ശ്രമിക്കേണ്ട കാലമാണിത്.
നവോത്ഥാനമുല്യങ്ങളെ ആര്‍ക്കും തകര്‍ക്കാനായിട്ടില്ല എന്ന മുദ്രാവാക്യമാണ് വനിതാമതില്‍ ഉയര്‍ത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവോത്ഥാന മൂല്യങ്ങളെ തകര്‍ക്കുന്ന ശക്തികള്‍ക്കെതിരേ ശക്തമായ മുന്നേറ്റമണ് ഉയര്‍ന്നത്. അതിന് വനിതാ മതില്‍ ഊൗര്‍ജം പകര്‍ന്നു. നവോത്ഥാനവുമായി ബന്ധപ്പെട്ട് പഴയകാല എഴുകത്തുകാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഓര്‍ക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാളത്തില്‍ ആദ്യ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ 100ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ' കാര്‍ട്ടൂണിന്റെ 100 വര്‍ഷങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു. മണ്‍മറഞ്ഞ 25 കാര്‍ട്ടൂണിസ്റ്റുകളുടെ രചനകളാണ് പുസ്തകത്തിലുല്‍പ്പെടുത്തിയിട്ടുള്ളത്.
മുന്‍ എംഎല്‍എ വിഎന്‍ വാസവന്‍ പുസ്തകം ഏറ്റുവാങ്ങി. മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് യേശുദാസനെയും സംവിധായകന്‍ ജയരാജിനെയും ചടങ്ങില്‍ ആദരിച്ചു.
ഹോര്‍ത്തൂസ് മലബാറിക്കൂസ് റിസര്‍ച്ച് ഫെലോ ഡോ. സിആര്‍ സുരേഷിന് ജൈവകീര്‍ത്തി പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിച്ചു. സമകാലിക മലയാളം പ്രസിദ്ധീകരിച്ച നായനാര്‍ സ്മൃതിയുടെ പ്രകാശനം പ്രൊഫസര്‍ എംകെ സാനുവിന് നല്‍കി മുഖ്യമന്ത്രി നിര്‍വഹിച്ചു.