കൊവിഡ് ആദ്യമായി കേരളത്തിൽ തിരിച്ചറിഞ്ഞപ്പോൾ മുതൽ സർക്കാർ കർശന നിർദേശങ്ങളുമായി രംഗത്തുണ്ട്. അതിൽ തന്നെ ജനശ്രദ്ധ പിടിച്ചുപറ്റിയതാണ് ദിവസേനയുള്ള വാർത്താസമ്മേളനം. എന്നാൽ ജനശ്രദ്ധയും അതുപോലെ തന്നെ വിവാദങ്ങളും വാർത്താസമ്മേളനത്തിന് ഉണ്ടാക്കാൻ സാധിച്ചു. കൊവിഡ് വ്യാപനത്തിന്റെ തുടക്കം മുതൽ നടത്തിവന്ന പതിവ് വാർത്താ സമ്മേളനം ഇന്നലെയോടെ മുഖ്യമന്ത്രി അവസാനിപ്പിച്ചിരിക്കുകയാണ്.
പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായതും രോഗത്തിന്റെ വ്യാപനം കുറഞ്ഞതും ചൂണ്ടിക്കാണിച്ചാണ് പതിവ് വാർത്താസമ്മേളനം മുഖ്യമന്ത്രി അവസാനിച്ചതായി അറിയിച്ചത്.
ആദ്യം ആരോഗ്യ മന്ത്രിയായിരുന്നു വാർത്താസമ്മേളനം നടത്തിയിരുന്നത്. എന്നാൽ ദിവസേനയുള്ള വാർത്താസമ്മേളനം ആരോഗ്യ മന്ത്രിയുടെ മീഡിയാമാനിയ ആണെന്ന് പ്രതിപക്ഷം ആരോപിച്ചു. വലിയ വിമർശനമാണ് ആരോപണത്തിനെതിരെ ഉണ്ടായത്. പിന്നീട് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ടൂറിസം വകുപ്പ് മന്ത്രി തുടങ്ങിയവരാണ് ക്രമാനുഗതമായി ദിവസങ്ങളിൽ വാർത്ത അറിയിക്കാനെത്തിയത്.
സ്പ്രിംഗ്‌ളർ വിവാദം പുറത്തെത്തിയതോടെ വാർത്താസമ്മേളനം വിവാദ വിഷയങ്ങളിലേക്ക് കൂടി വഴിമാറുന്നതായി. പ്രശ്‌നം തിരിച്ചറിഞ്ഞതോടെയാണ് ദിവസേനയുള്ള പത്രസമ്മേളനം സർക്കാർ നിർത്തിയതെന്നാണ് വിവരം. കൊവിഡ് സംബന്ധിച്ച വിവരങ്ങൾ ഒറ്റ കേന്ദ്രത്തിൽ നിന്ന് പുറത്തുവന്നാൽ മതിയെന്ന സർക്കാർ തീരുമാനത്തിന്റെ അതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി എല്ലാ ദിവസവും അവലോകന യോഗത്തിന് ശേഷം വാർത്താസമ്മേളനം നടത്തിയത്. വിവാദങ്ങൾക്ക് ഇടയാക്കിയെങ്കിലും കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കൊപ്പം വാർത്താസമ്മേളനം കൂടി കൊവിഡിനെ നിയന്ത്രിക്കാൻ സഹായിച്ചു.