എറണാകുളം: ആർഎസ്‌പി ജില്ലകമ്മറ്റി അംഗവും ലോട്ടറി തൊഴിലാളി യൂണിയൻ (യുടിയുസി) സംസ്ഥാന സെക്രട്ടറിയുമായ വി.ടി വിനീത്, ആർഎസ്‌പി കൊച്ചി മണ്ഡലം സെക്രട്ടറി സുരേഷ് നായർ, മഹിളാ സംഘo തൃക്കാക്കര മണ്ഡലം സെക്രട്ടറി സബീന സുഭാഷ്, യൂടിയുസി തൃക്കാക്കര മണ്ഡലം സെക്രട്ടറിയും ആർഎസ്പി തൃക്കാക്കര മണ്ഡലം അസി. സെക്രട്ടറിയുമായ കെ മുരളി, ആലുവ മണ്ഡലം അസി.സെക്രട്ടറി കെ ജെ ജോൺസൺ, ആർഎസ്പി തൃക്കാക്കര മണ്ഡലം സെക്രട്ടറിയേറ്റ് അംഗവും വൈറ്റില ലോക്കൽ സെക്രട്ടറിയുമായ ബിജുലാൽ എന്നിവരുടെ നേതൃത്വത്തിൽ 200ഓളം പ്രവർത്തകർ ആർഎസ്പിയിൽ നിന്നും രാജിവച്ച് എൻസിപി യിൽ ചേർന്നു.
പിന്നോക്ക മത നൂനപക്ഷ വിഭാഗക്കാർക്കോ സ്ത്രീകൾക്കോ പ്രവർത്തിക്കാൻ കഴിയാത്ത പാർട്ടിയാണ് എറണാകുളത്തെ ആർഎസ്പിയെന്നു നേതാക്കൾ ആരോപിച്ചു. തൃക്കാക്കര എംഎൽഎ പി.ടി തോമസ് ഉദ്ഘാടനം ചെയ്ത പാർട്ടിയുടെ പരിപാടി പോലും ജില്ലയിൽ നിന്നുള്ള സംസ്ഥാന നേതാവ് ഇടപെട്ട് തകർക്കാനുള്ള ശ്രമമുണ്ടായി.
പാർട്ടിയിലേക്ക് വരുന്ന സ്ത്രീകളെ മോശക്കാരാക്കി പാർട്ടിക്കുള്ളിൽ ചിത്രീകരിക്കുന്ന സാഹചര്യങ്ങൾ ഉണ്ടായി. പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലായെന്നും മൂല്യങ്ങൾ നഷ്ടപെട്ട പാർട്ടിയിൽ തുടരുന്നതിൽ അർത്ഥമില്ലയെന്നു ബോധ്യപ്പെട്ടതിനാലാണ് രാജിവച്ച് എൻസിപിയിൽ ചേരാൻ തീരുമാനിച്ചതെന്നും നേതാക്കൾ അറിയിച്ചു.
എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ സുരേഷ് ബാബുവുമായി ചർച്ച നടത്തിയെന്നും അദ്ദേഹം എൻസിപിയിലേക്ക് സ്വാഗതം ചെയ്‌തതായും പല ജില്ലകളിൽ നിന്നായി ആർഎസ്‌പി നേതാക്കൾ എൻസിപിയിലേക്ക് വരുമെന്നും ഇടതുപക്ഷത്തോടൊപ്പം ചേർന്നു പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും നേതാക്കൾ പത്ര സമ്മേളനം നടത്തി അറിയിച്ചു.