അരുൺ ജെറ്റ്ലി വിടവാങ്ങി. ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായനായിരുന്ന അദ്ദേഹം വളരെ മികച്ച ഒരു വാഗ്മിയും സുപ്രീംകോടതിയിൽ തന്റെ പ്രാഗൽഭ്യം തെളിയിച്ച അഭിഭാഷകനുമായിരുന്നു.
സംഘപരിവാർ രാഷ്ട്രീയചട്ടക്കൂട് വിട്ടൊരു കളിക്കും അദ്ദേഹം തയ്യാറായിട്ടില്ല.ഡൽഹിയിലെ കലാലയ രാഷ്ട്രീയം തൊട്ട് അടിയന്തരാവസ്ഥയിലെ ജയിൽവാസവും അതിനുശേഷമുള്ള കാലങ്ങളിലും അദ്ദേഹം താൻ വിശ്വസിച്ച പ്രസ്ഥാനത്തിൽത്തന്നെ അടിയുറച്ചുനിന്നു.
അഴിമതിയും കാലുമാറ്റ രാഷ്ട്രീയവും അദ്ദേഹത്തെ തീണ്ടിയിട്ടില്ല. നോട്ടുനിരോധനം, GST നടപ്പാക്കൽ, രാജ്യത്തിന്റെ ബഡ്‌ജറ്റിൽ റെയിൽവേ ബജറ്റും സംയോജിപ്പിക്കൽ, ബ്രിട്ടീഷ് സമയം മാറ്റി ഇന്ത്യൻ സമയക്രമമനുസരിച്ചു പാർലമെന്റിൽ ബജറ്റവതരണം ഇതിനൊക്കെ പിന്നിലെ ബുദ്ധികേന്ദ്രം ജെറ്റ്ലിയാ യിരുന്നു.. അതിൽ ചില പാളിച്ചകളുണ്ടായെങ്കിലും.
രാഷ്ട്രീയത്തിൽ അദ്ദേഹം അടൽ ബിഹാരി ബാജ്‌പേയുടെ അനുചരനായാണ് അറിയപ്പെട്ടിരുന്നത്. ബാജ്പേയ് മന്ത്രിസഭയിലും അദ്ദേഹം അംഗമായിരുന്നു.
നരേന്ദ്രമോദിയുമായുള്ള അദ്ദേഹത്തിൻറെ അടുപ്പം ദൃഢമാകുന്നത് മോഡി, ഗുജറാത്ത് മുഖ്യമന്ത്രിയായ ശേഷമാണ്. അമിത് ഷായേക്കാൾ മുൻപുതന്നെ ഇവർ ഉറ്റസുഹൃത്തുക്കളായി മാറിയിരുന്നു. ആ ബന്ധത്തിന് അവസാനം വരെ കോട്ടം തട്ടാതെ ഇരുവരും ശ്രദ്ധിച്ചിരുന്നു.
അടൽ ബിഹാരി ബാജ്‌പേയ്ക്കുശേഷം ബി.ജെ.പി നേതൃനിരയിലേക്ക് ലാൽ കൃഷ്ണ അദ്വാനിയെ ഒഴിവാക്കി നരേന്ദ്രമോദിയെ പ്രൊമോട്ട് ചെയ്തതിനു പിന്നിലെ ബുദ്ധികേന്ദ്രം അരുൺ ജെയ്റ്റ്‌ലിയായിരുന്നു. നരേന്ദ്ര മോദിയുടെ മൂന്നു ടേമായുള്ള ഗുജറാത്ത് ഭരണപാടവമാണ് അദ്ദേഹം ഉഅയർത്തിക്കാട്ടിയത് . അതിൽ ജെയ്റ്റ്ലി വിജയിക്കുകയും 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോഡി ഭൂരിപക്ഷം കരസ്ഥമാക്കി പ്രധാനമന്ത്രിക്കസേരയിലെത്തുകയും ചെയ്തു.
പക്ഷേ ആ തെരഞ്ഞെടുപ്പിൽ നടന്ന അട്ടിമറിയിൽ അരുൺ ജെയ്റ്റ്‌ലി അമൃത്സറിൽ കോൺഗ്രസ്സിലെ ക്യാപ്റ്റൻ അമരീന്ദർ സിംഗിനോട് ഒരു ലക്ഷത്തിൽപ്പരം വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു. എന്നാൽ തന്റെ പ്രിയസുഹൃത്തിനെ മോഡി കൈവിട്ടില്ല. കേന്ദ്ര മന്ത്രിസഭയിൽ വളരെ പ്രാധാന്യമേറിയ ധനകാര്യവ കുപ്പാണ് 2014 ൽ ജെറ്റ്ലിക്ക് നൽകിയത്..
നരേന്ദ്രമോദി - അരുൺ ജെയ്റ്റ്‌ലി - അമിത് ഷാ അച്ചുതണ്ടാണ് ഇതുവരെയും ഭരണം നയിച്ചുകൊണ്ടിരുന്നത് എന്നതാണ് യാഥാർഥ്യം. എല്ലാ വിഷയത്തിലും നിയമപരമായും നയതന്ത്രപരമായുമുള്ള ഉപദേശങ്ങൾ ഒരുപരിധിവരെ ജെറ്റ്ലിയാണ് നല്കിവന്നിരുന്നത്.
ഒരു സംസ്ഥാനമുഖ്യമന്ത്രി എന്ന നിലയിൽനിന്ന് പ്രധാനമന്ത്രിപദത്തിലേക്കുള്ള തന്റെ കടന്നുവരവിന് വഴിയൊരുക്കുകയും മരണംവരെ ദിശാനിർശേങ്ങളുമായി ഒപ്പം നിൽക്കുകയും ചെയ്ത ആത്മാർത്ഥ സുഹൃത്തിന്റെ വിയോഗത്തിൽ വളരെ വേദനയോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബഹറിനിൽ നിന്ന് ജനങ്ങളെ അഭിസംബോധനചെയ്തത്. നഖവും മാംസവും പോലെയുള്ള ബന്ധമായിരുന്നു അവരുടേത്.
അരുൺ ജെയ്റ്റ്‌ലിയുടെ പൂർവ്വികർ വിഭജനകാലത്തു പാക്കിസ്ഥാനിൽ നിന്ന് വന്നവരാണ്. ജെയ്റ്റ്‌ലി ജനിച്ചു വളർന്നതും പഠിച്ചതുമെല്ലാം ഡൽഹിയിലായിരുന്നു. നിരവധി അസുഖങ്ങൾക്കടിമയായിരുന്നു അദ്ദേഹം.
കടുത്ത പ്രമേഹ രോഗിയായിരുന്ന അദ്ദേഹം അമിതഭാരം കുറയ്ക്കാൻ അമേരിക്കയിൽപ്പോയി നടത്തിയ ശാസ്ത്രക്രിയക്കുശേഷം രോഗങ്ങൾ കൂടുതൽ സങ്കീർണമായി. കിഡ്‌നി മാറ്റിവച്ചെങ്കിലും അതും നല്ലവണ്ണം ഫലപ്രദമായില്ല. ഡൽഹിയിലും ന്യൂയോർക്കിലുമായി ചികിത്സകൾ തുടരവെയാണ് അദ്ദേഹത്തിന് സോഫ്റ്റ് ടിഷ്യു ക്യാൻസർ പിടിപെടുന്നത്. ഒടുവിൽ മരണകാരണമായതും അതുതന്നെയായിരുന്നു.
അരുൺ ജെയ്റ്റ്‌ലിയുടെ പ്രധാന ദൗർബല്യം രുചിയേറിയ പഞ്ചാബി ഭക്ഷണമായിരുന്നു. പഞ്ചാബിയല്ലെങ്കിലും അദ്ദേഹത്തിന് പഞ്ചാബി വിഭവങ്ങളായ നാൻ, തണ്ടൂരി ചന, ദാൽ മഖനി ഒക്കെ വളരെ ഇഷ്ടമായിരുന്നു. വീട്ടിലേക്കു പലപ്പോഴും പഞ്ചാബിൽനിന്നുള്ള ഷെഫുകളെ വരുത്തിയായിരുന്നു ഭക്ഷണമൊരുക്കിയിരുന്നത്. അദ്ദേഹത്തിൻറെ ഈ ദൗർബല്യം നരേന്ദ്രമോദിക്കും അറിവുള്ളതായിരുന്നു.
അമിതഭക്ഷണം അപകടകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ അദ്ദേഹത്തെ ഓർമ്മപ്പെടു ത്തിയിരുന്നു. എന്നാൽ ആഹാരപ്രിയനായിരുന്ന അദ്ദേഹം അതൊന്നും അത്ര കാര്യമാക്കിയിരുന്നില്ല.
അരുൺ ജെറ്റ്ലിക്കും ഭാര്യ സംഗീതയ്ക്കും രണ്ടുമക്കളാണുള്ളത്. രോഹനും ,സൊണാലിയും. ഇരുവരും സുപ്രീം കോടതി അഭിഭാഷകരാണ്. അടുത്തടുത്തായി അനന്തകുമാർ, മനോഹർ പാരിക്കർ, സുഷമാ സ്വരാജ് തുടങ്ങിയ തലമുതിർന്ന നേതാക്കളെ നഷ്ട്ടപ്പെട്ട ബിജെപി ക്ക് അരുൺ ജെയ്റ്റ്‌ലിയുടെ വേർപാടും വലിയ നഷ്ടം തന്നെയാണ്. ഒപ്പം മികച്ച ഒരു ഭരണാധികാരിയും നല്ലൊരു വാഗ്മിയും രാജ്യത്തിനും നഷ്ടമായി.