ഇപ്പോൾ കാശ്മീർ വിഷയവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ ഉൾപ്പെടെ വിവിധ വേദികളിൽ പാക്കിസ്ഥാൻ ഇന്ത്യക്കെതിരേ ആഞ്ഞടിക്കുമ്പോൾ അവിടെ പാക്കിസ്ഥാന്റെ മണ്ണിൽ വിഘടനവാദം ആപത്ക്കരമായി വളരുകയാണ്. ഒന്നല്ല പലതാണ് അവിടെ നടക്കുന്ന വിഘടനവാദപ്രക്ഷോഭങ്ങൾ.
പക്തൂൺ ,സിന്ധ്, ബലൂചിസ്ഥാൻ പ്രവിശ്യകളിൽ വിഘടനവാദം അതിശക്തമാണ്. കൂടാതെ വിഭജനകാലത്ത് ഇന്ത്യയിൽനിന്നു പോയവരുടെ നേതൃത്വത്തിൽ മുഹാജിർ കൗമി മൂവ്‌മെന്റ് പ്രത്യേക പദവിക്കുവേണ്ടി കറാച്ചി കേന്ദ്രമാക്കി നടത്തുന്ന പ്രക്ഷോഭങ്ങൾ പലപ്പോഴും അതിരുകടക്കുന്നു. സർവ്വോപരി Pakistan Occupied Kashmir ( POK ) ഒരു സ്വതന്ത്ര രാജ്യമാകണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്.
ഈ വിഘടനവാദ മേന്നേറ്റങ്ങൾക്കു ഒളിഞ്ഞും തെളിഞ്ഞും ചില ഭീകരസംഘടനകളുടെ സഹായവും ലഭിക്കുന്നുണ്ടെന്നതാണ് വാസ്തവം. പാക്കിസ്ഥാനിൽ പലവുരു നടന്ന ഭീകരാക്രമണം ഇതുമായി ബന്ധപ്പെട്ടുള്ളതാണ്.
പാകിസ്ഥാനിൽ നടക്കുന്ന വിഘടനവാദങ്ങളിൽ ഏറ്റവും കൂടുതൽ ലോകശ്രദ്ധ നേടിയിരിക്കുന്നത് ബലൂചിസ്ഥാനിൽ നടക്കുന്ന സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളാണ്. ഇന്ന് ലോകത്തിന്‍റെ പല ഭാഗത്തും ബലൂച് നിവാസികള്‍, പാക്കിസ്ഥാന്‍ പട്ടാളം ബലൂചിസ്ഥാനില്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരേ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുകയാണ്.
പാക്കിസ്ഥാന്‍റെ മൂന്നിലൊന്നു ഭാഗം വരുന്ന ബലൂചിസ്ഥാന്‍ ധാതുസമ്പത്തുകളാല്‍ സമ്പന്നമാണ്. കല്‍ക്കരി, ഗ്യാസ്, ഇരുമ്പ് തുടങ്ങി മറ്റു മിനറലുകളും ഇവിടെ നിന്നും സുലഭമായി ലഭിക്കുന്നു.
ഇതൊക്കെയാണെങ്കിലും പാക്കിസ്ഥാനിലെ ഏറ്റവും ദരിദ്രമായ സ്റ്റേറ്റ് ആണ് ബലൂചിസ്ഥാന്‍. 2013 ലെ റിപ്പോര്‍ട്ട് പ്രകാരം 46.68% ജനങ്ങള്‍ അവിടെ ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്. പുതിയ കണക്കു വരുമ്പോള്‍ ഈ നിരക്ക് വീണ്ടും ഉയരാനാണ് സാദ്ധ്യത. വികസനപ്രവർത്തനങ്ങൾ ഒന്നുമവിടെ കാര്യമായി നടക്കുന്നില്ല. പാകിസ്ഥാൻ സർക്കാർ ബലൂച് ജനതയോട് വർഷങ്ങളായി വിവേചനം തുടരുന്നുവെന്നാണ് അവിടുത്തെ ജനങ്ങളുടെ പരാതി. ഇതിൽനിന്നാണ് ബലൂചിസ്ഥാൻ പ്രത്യേക രാജ്യമാകണമെന്ന ആവശ്യം അവിടെ ശക്തിപ്രാപിച്ചത്.
<ബലൂച് നേതാവ് പ്രൊഫസര്‍ നയില കാദിരി>
പാക്കിസ്ഥാന്‍ സര്‍ക്കാരും ആര്‍മിയും ബലൂച് ജനതയ്ക്കുള്ള അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നിഷേധിക്കുകയും അവരെ അടിച്ചമര്‍ത്തുകയുമാണെന്നു ബലൂചിസ്ഥാന്‍ നേതാക്കള്‍ പറയുന്നു.
ഇതിനെതിരേ 'ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി' , 'ലഷ്കര്‍ ഏ ബലൂചിസ്ഥാന്‍' എന്നീ വിഘടനവാദി സംഘടനകള്‍ ചെറുത്തുനില്‍പ്പ് ശക്തമാക്കിയതോടെ ബലൂചിസ്ഥാന്‍ മണ്ണ് ഇന്ന് കാശ്മീര്‍ പോലെ അശാന്തമാണ്.
"പട്ടാളം യുവാക്കളെ തട്ടിക്കൊണ്ടു പോയി അപായപ്പെടുത്തുന്നു. സ്ത്രീകള്‍ ബലാല്‍സംഗത്തിനിരയാകുന്നു. അതുപോലെ വ്യാജ ഏറ്റുമുട്ടലുകളും വ്യാപകമാണ്. പാക്കിസ്ഥാന്‍ സൈന്യം പലതവണ വലിയതോതില്‍ ബലൂച് ജനതയ്ക്കെതിരെ ക്രൂരമായ അടിച്ചമര്‍ത്ത ലുകളും ആക്രമണങ്ങളും നടത്തി"യതായും ബലൂചിസ്ഥാന്‍ നേതാവ് "പ്രൊഫസര്‍ നയില കാദിരി" വെളിപ്പെടുത്തി.
പാക്കിസ്ഥാന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം ബലൂചിസ്ഥാനില്‍ തൊഴിലവസരം കേവലം 4 % മാത്രമാണ്.