ഇത് ഒരു ഉത്തരേന്ത്യൻ ഗ്രാമീണ കാഴ്ചയാണ്. കൽക്കരിയാണ് ഇവർ കുട്ടകളിൽ ചുമന്നുകൊണ്ടുവരുന്നത്. കൽക്കരിപ്പാടങ്ങൾക്കടുത്തു താമസിക്കുന്ന ഗ്രാമീണ ജനത ഇത്തരത്തിൽ ശേഖരിക്കുന്ന കൽക്കരി കൊണ്ടാണ് ആഹാരം പാചകം ചെയ്യുന്നത്.
ഇത് ഇവർ പുറത്തുവിൽക്കുകയും ചെയ്യുന്നുണ്ട്. ഇതുമൂലം ഉണ്ടാകുന്ന പുക ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.
നിയമവിരുദ്ധമായാണ് ഇവർ കൽക്കരി ശേഖരിക്കുന്നത്. കൽക്കരി ശേഖരിക്കുന്ന യാഡിൽ ( സ്റ്റോക്ക് യാർഡ് ) പലപ്പോഴും സെക്യൂരിറ്റികളുടെ കണ്ണുവെട്ടിച്ചാണ് ഇവർ കരി ശേഖരിക്കുന്നത്. ഇതുകൂടാതെ കരികയറ്റിപ്പോകുന്ന ഗുഡ്‌സ് ട്രെയിനുകളിൽനിന്നും കൽക്കരി മോഷ്ടിക്കാൻ വൈദഗ്ദ്ധ്യം നേടിയവരുമുണ്ട്.
അതുമൂലം അപകടങ്ങളും മരണങ്ങൾ വരെയും സംഭവിക്കാറുണ്ട്. കൊച്ചുകുട്ടികൾ വരെ ഈ തൊഴിലിൽ വ്യാപ്രുതരാണ്.
ഇത്തരത്തിൽ ശേഖരിക്കുന്ന കൽക്കരി വിലയ്ക്കുവാങ്ങാൻ ദല്ലാൾമാരും ധാരാളമുണ്ട്. ഫാക്ടറികൾക്കും, ഇഷ്ടികകച്ചൂളകൾക്കും , ഹോട്ടലുകൾക്കും ഇവ കൂടിയ വിലയ്ക്കവർ വിൽക്കുന്നു. പാചകാവശ്യത്തിനായി വീടുവീടാന്തരം കൽക്കരികൊണ്ടുപോയി വിൽക്കുന്ന സംഘങ്ങളും വ്യാപകമാണ്.
ഇതൊന്നും നിയമവിധേയമല്ലെങ്കിലും ഇന്നും അനസ്യൂതം ഇത് തുടരുകയാണ്. അനധികൃതമായി ഇത്തരത്തിൽ കൽക്കരി ശേഖരിക്കുന്നത് തടയാനും അതുവഴി അപകടങ്ങൾ ഒഴിവാക്കാനായി പാചകാവശ്യത്തിനുവേണ്ടി പുകയില്ലാത്ത കൽക്കരി ന്യായവിലയ്ക്ക് വിൽക്കുന്ന സ്റ്റോറുകൾ കോൾ ഇന്ത്യ ആരംഭിച്ചെങ്കിലും അതിനു വലിയ പോപ്പുലാരിറ്റി ലഭിച്ചിട്ടില്ല.