ഇക്കഴിഞ്ഞ 30 നു തിങ്കളാഴ്ച കൊൽക്കത്ത ഹൈക്കോടതിയിൽ അരങ്ങേറിയതാണ് ഈ നാടകീയ സംഭവം.
അലഹബാദ് ബാങ്കും കാളിദാസ് ദത്തയെന്ന വ്യക്തിയും തമ്മിലുള്ള കേസിൽ ദത്തയുടെ അഭിഭാഷകനായ ബിജോയ് അധികാരിയാണ് ജസ്റ്റിസ് ദീപാങ്കർ ദത്തക്കെതിരേ കോടതിമുറിയിൽ നിലവിട്ടു പെരുമാറിയത്.
"ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു, താങ്കൾക്ക് കൊറോണ ബാധിക്കട്ടെ എന്ന്. താങ്കളുടെ കരിയറും ജീവിതവും തുലഞ്ഞുപോകട്ടെ" - വക്കീൽ ബിജോയ് അധികാരി ഉച്ചത്തിലാണ് ഈ വാക്കുകൾ ജഡ്‌ജിയെ നോക്കി വിളിച്ചുപറഞ്ഞത്.
അതുകൂടാതെ ക്രൂദ്ധനായ അദ്ദേഹം കോടതിമുറിയിലെ ടേബിൾ മറിച്ചിടുകയും മേശപ്പുറത്തിരുന്ന മൈക്ക് വലിച്ചൂരി പലതവണ ഡെസ്ക്കിലടിക്കുകയും ചെയ്തു.
അഭിഭാഷകന്റെ കക്ഷിയായ കാളിദാസ് ദത്തയുടെ ബസ്സ്, ഇ എം ഐ മുടങ്ങിയതിന്റെ പേരിൽ ബാങ്കുകാർ പിടിച്ചെടുക്കുകയും ലേലം ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു.
മുടങ്ങിയ തുക തിരിച്ചടയ്ക്കാൻ സാവകാശം വേണമെന്നും അതുവരെ ബസ്സ് ലേലം ചെയ്യുന്നത് മാറ്റിവയ്ക്കണമെന്നുമായിരുന്നു വക്കീൽ കോടതിയോടാവശ്യപ്പെട്ടത്.
എന്നാൽ എതിർഭാഗത്തിന്റെ (അലഹബാദ് ബാങ്ക്) വാദം കേൾക്കാതെ ഉത്തരവിറക്കാൻ കഴിയില്ലെന്ന നിലപാടിൽ ജഡ്‌ജി ഉറച്ചു നിൽക്കുകയും കേസ് അവധിക്കുവയ്ക്കുകയുമായിരുന്നു. ഇതിൽ കുപിതനായാണ് വക്കീൽ കോടതിയിൽ പൊട്ടിത്തെറിച്ചത്.
വക്കീലിന്റെ നിയമവിരുദ്ധമായ പെരുമാറ്റങ്ങൾക്കെതിരേ ജഡ്‌ജി അദ്ദേഹത്തിന് കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ചിരിക്കുന്നതിൽ ഇപ്രകാരം എഴുതി.
"ഞാൻ എൻ്റെ ഭാവിയെ ഓർത്തു വ്യാകുലപ്പെടുന്നില്ല. കൊറോണയെ ഭയക്കുന്നുമില്ല. കോടതിയുടെ അന്തസ്സാണ് പരമപ്രധാനം. അതാണ് താങ്കൾ ഇന്ന് തകർത്തിരിക്കുന്നത്.
അതുകൊണ്ടുതന്നെ അതീവ ഗുരുതരമായ കോടതിയലക്ഷ്യമാണ് താങ്കൾ നടത്തിയിരിക്കുന്നതെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞിരിക്കുകയാണ്."
കേസ് വേനലവധിക്കുശേഷമാകും ഇനി വീണ്ടും പരിഗണിക്കുക.