179 രാജ്യങ്ങളിൽ പടർന്നുപിടിച്ച കൊറോണ വൈറസ് ഇതുവരെ 10, 035 പേരുടെ ജീവനെടുത്തു. ചൈനയേക്കാൾ കൂടുതൽ മരണം ഇറ്റലിയിലാണ്. ഇറ്റലിയിൽ ഇപ്പോഴും സ്ഥിതി അതീവഗുരുതരം.
മുൻകരുതലുകളെടുത്തിട്ടും വൈറസ് ബാധിതരുടെ എണ്ണവും കുറയുന്നില്ല. മുൻകരുതലുകളെടുക്കാതിരുന്നതിന് ഇറ്റലിയെ കുറ്റപ്പെടുത്തുന്നവരുടെ മുൻ നിരയിൽ ഇപ്പോൾ ഡൊണാൾഡ് ട്രംപും വന്നിരിക്കുന്നു.
ഇറാൻ ഹെൽത്ത് മിനിസ്ട്രിയുടെ ഇന്നലെ പുറത്തുവിട്ട അറിയിപ്പ് പ്രകാരം ഇറാനിൽ ഓരോ 10 മിനിറ്റിലും ഒരാൾ വീതം മരിക്കുകയാണത്രേ. മണിക്കൂറിൽ 50 പേർ വൈറസ് ബാധിതരാകുന്നു.
ഇന്നലെ മരണപ്പെട്ടത് 149 പേർ. മരണസംഖ്യ 1284. ഇന്നുമുതൽ അടുത്ത 15 ദിവസത്തേക്ക് ഇറാനിലെ മാർക്കറ്റുകൾ മുഴുവൻ അടച്ചിടാൻ രാഷ്ട്രപതി ഹസൻ റൂഹാനി ഉത്തരവിട്ടു.
അർജന്റീനയിൽ കൊറോണ മൂലം 3 പേർ മരണപ്പെട്ടതിനെത്തുടർന്ന് രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഒഴിവാക്കാനാകാത്ത കാര്യത്തിനല്ലാതെ പുറത്തിറങ്ങുന്നവരെ പിടികൂടി ജയിലിലിടാനും ഉത്തരവായി.
ബ്രിട്ടനിൽ സ്ഥിതി വഷളാകുകയാണ്. രാജ്യം ലോക്ക് ഡൗണിലേക്ക് നീങ്ങുന്നു. ട്രെയിൻ , ട്യൂബ് സർവീസുകൾ നിർത്തലാക്കുകയും രാത്രികാല ബസ് സർവീസുകൾ ഉപേക്ഷിക്കുകയുമാണ്. ആളുകൾ അവശ്യസാധനങ്ങൾ ശേഖരിക്കുന്നതുമൂലം സൂപ്പർ മാർക്കറ്റുകൾ പലതും കാലിയായി.
ഫ്രാൻസിൽ പൂർണ്ണമായും ലോക്ക് ഡൗൺ ഉറപ്പുവരുത്താൻ സൈന്യത്തെ നിയോഗിച്ചിരിക്കുന്നു. ഫ്രാൻസിൽ കൊറോണ വൈറസ് താണ്ഡവം തുടരുകയാണ്. 270 മരണം അവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നു. കാൻ ഫിലിം ഫെസ്റ്റിവലും റദ്ദാക്കപ്പെട്ടു.
ഇസ്രായേൽ ആളുകളോട് വീടിനുള്ളിൽക്കഴിയാൻ ഉത്തരവിട്ടിരിക്കുകയാണ്. ജനങ്ങൾ ശുചിത്വവും അകലവും പാലിക്കണമെന്നും ഇത് അഭ്യർത്ഥനയല്ല ഉത്തരവായി കാണണമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.
അമേരിക്കയിലും സ്ഥിതി അത്ര നന്നല്ല. ആരോഗ്യ മേഖലയുടെ പരിമിതികൾ അവിടെ മറനീക്കി പുറത്തു വന്നിരിക്കുന്നു. മെഡിക്കൽ കിറ്റും മറ്റു സാമഗ്രികളും പല സംസ്ഥാനങ്ങളിലും ലഭ്യമല്ല. രാഷ്ട്രപതി ട്രംപ് ഒരു അടിയന്തര മെഡിക്കൽ യൂണിറ്റിന് രൂപം നൽകിയിട്ടുണ്ട്.
പാക്കിസ്ഥാനിൽ രണ്ടു പേരുടെ മരണത്തിനുശേഷം സാനിറ്റയ്‌സറും മാസ്ക്കും മാർക്കറ്റിൽ നിന്നപ്രത്യക്ഷമായിരിക്കുന്നു. 454 പേർ രാജ്യത്ത് വൈറസ് ബാധിതരാണ്.
ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 200 കടന്നു. മരണം 5 ആയി. ഏറ്റവും കൂടുതൽ രോഗ ബാധിതർ മഹാരാഷ്ട്രയിലാണ് 44. കോവിഡ് -19 ൽ രാജ്യം ഇപ്പോൾ രണ്ടാമത്തെ സ്റ്റേജിലാണ്.
മൂന്നാമത്തെ സ്റ്റേജിൽക്കടക്കാതിരിക്കാനുള്ള മുൻകരുതലുകളാണ് സർക്കാരുകൾ കൈക്കൊണ്ടുവരുന്നത്.