ഡൽഹി കലാപവുമായി ബന്ധപ്പെട്ടു സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന പല ചിത്രങ്ങളും വ്യാജനാണ്. ബംഗ്ളാദേശ് , സിറിയ എന്നിവടങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ ഡൽഹിയിൽ നടന്നതെന്നപേരിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇവരുടെ ലക്ഷ്യം ജനമനസ്സുകളിൽ വിദ്വേഷം ജനിപ്പിച്ച് വീണ്ടും രാജ്യത്ത് വർഗീയ കലാപങ്ങൾ സൃഷ്ടിക്കുക എന്നത് മാത്രമാണ്. ഇവരെയാണ് നമ്മൾ സൂക്ഷിക്കേണ്ടതും തിരിച്ചറിയേണ്ടതും.
ഫോട്ടോയിൽ കാണുന്ന ചിത്രം ഒരു മുസ്‌ലിം ബാലനെ ഡൽഹി പോലീസ് ക്രൂരമായി മർദ്ദിക്കുന്നു എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാൽ വാസ്തവത്തിൽ ഈ ചിത്രം ബംഗ്ളാദേശിൽ നിന്നുള്ളതാണ്.
2010 ജൂൺ 30 ന് ധാക്കയിൽ 15000 ഗാർമെൻറ് തൊഴിലാളികൾ നടത്തിയ പണിമുടക്കിൽ പ്രധാന റോഡുകളെല്ലാം ബ്ലോക്ക് ആകുകയും സഞ്ചാരം തടസ്സപ്പെടുകയുമായിരുന്നു. അവിടെ എത്തപ്പെട്ട ഒരു ബാലനെ പോലീസുകാരൻ ലാത്തികാട്ടി അടിക്കാനൊരുങ്ങുന്ന ചിത്രമാണിത്.
ഈ ചിത്രവുമായി ബന്ധപ്പെട്ട് ഒരു കാര്യം കൂടി. കുട്ടിയെ വിരട്ടിയതല്ലാതെ അന്ന് ആ ബംഗ്ലാദേശ് പോലീസുകാരൻ അതിനെ ഉപദ്രവിച്ചിരുന്നില്ല.
അന്നത്തെ 'ഗർജിയൻ' പത്രത്തിൽ ഈ റിപ്പോർട്ട് ഫോട്ടോസഹിതം വിശദമായി പ്രദിപാദിച്ചിരുന്നു.
ഒരു മുൻ ഡൽഹി എം.പി ഉദിത് രാജ് വരെ യഥാർത്ഥ കഥയറിയാതെ ഈ ചിത്രം ട്വീറ്റ് ചെയ്തിരുന്നു.
ഡൽഹി സർക്കാർ, ഡൽഹിയിലെ കലാപബാധിതർക്ക് നൽകുന്ന സഹായധനവുമായി ബന്ധപ്പെട്ട സർക്കാർ നോട്ടിഫിക്കേഷനു മുകളിൽ ബ്രാക്കറ്റിൽ ( മുസ്ലീങ്ങൾക്കുമാത്രം) എന്ന് കൃതൃമമായി എഴുതി ചില സാമൂഹ്യവിരുദ്ധർ സമൂഹമാദ്ധ്യ മങ്ങളിൽ തുടരെ പ്രചരിപ്പിക്കുകയാണ്. സത്യം എന്തെന്ന് ചിത്രങ്ങളിൽ വ്യക്തമാണ്.
സൂയിസൈഡ് ബെൽറ്റ് ധരിച്ചുനിൽക്കുന്ന തീവ്രവാദിയുടെ ഈ ചിത്രവും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് എൻ ഐ എ ഡൽഹിയിൽ നടത്തിയ റെയ്‌ഡിൽ പിടിച്ച തീവ്രവാദി എന്ന നിലയിലാണ് വ്യാപക പ്രചാരണം.
എന്നാൽ എൻ ഐ എ അത്തരമൊരു റെയ്‌ഡ് അടുത്തിടെയൊന്നും നടത്തിയിട്ടില്ല എന്നതാണ് വാസ്തവം. ഈ ഫോട്ടോ 2010 ൽ അഫ്‌ഗാൻ സുരക്ഷാസേന പിടികൂടിയ താലിബാൻ തീവ്രവാദിയുടേതാണ്.
വ്യാപകമായ മുതലെടുപ്പാണ് തല്പരകക്ഷികൾ നടത്തുന്നതെന്ന് ഇതിൽനിന്ന് വ്യക്തമാകുന്നു. സമാധാനവും സാഹോദര്യവും ഇല്ലാതാക്കി രാജ്യത്തെ കലാപഭൂമിയാക്കുകയാണ് ഇവരുടെ ലക്‌ഷ്യം.
മറ്റു സ്ഥലങ്ങളിൽ നടന്ന ഇതുപോലുള്ള നിരവധി അതിക്രമങ്ങളുടെയും ക്രൂരതയുടെയും ചിത്രങ്ങൾ ഇപ്പോഴും ഡെൽഹി കലാപവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്. ഇത് വിശ്വസിക്കുന്നവരും രോഷാകുലരാകുന്നവരും ധാരാളമാണ്. അവരോട് പറയാനുള്ളത്, സത്യം മനസ്സിലാക്കിയശേഷം മാത്രം പ്രതികരിക്കുക എന്നതാണ്.