സംഗതി രസകരമായി തോന്നാം. ഡൽഹിയിലെ All India Institute of Medical Science (AIIMS) ൽ കുരങ്ങന്മാരുടെ വിളയാട്ടമാണ്. അവർ ദിവസവും ഡോക്ടർമാരെയും രോഗികളെയും ആക്രമിക്കുന്നു, പലരെയും കടിച്ചു മുറിവേൽപ്പിക്കുന്നു. കൂട്ടത്തോടെയും ഒറ്റയ്ക്കും കറങ്ങുന്ന വാനരർ വലിയൊരു ഭീഷണിയായി മാറിയിരിക്കുകയാണ്.
കഴിഞ്ഞയാഴ്ച കുരങ്ങന്മാർ മൂന്നു വനിതാ ഡോക്ടർമാരെ കടിച്ചുമുറിവേൽപ്പിക്കുകയുണ്ടായി. രോഗികൾ കൊണ്ടുവരുന്ന ആഹാരസാധനങ്ങളും മരുന്നുകളും തട്ടിപ്പറിക്കുകയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ആക്രമിക്കുകയും പതിവാണ്. രോഗികളുടെ കട്ടിലുകളും വാർഡുകളും കൂടാതെ ആശുപത്രിയുടെ മുകൾഭാഗവുമെല്ലാം അവരുടെ സ്വൈരവിഹാരകേന്ദ്രങ്ങളാണ്.
കുരങ്ങുകടിച്ചാൽ പേവിഷബാധ ഉണ്ടാകാനും മറ്റു പല സാംക്രമിക രോഗങ്ങൾക്കുമുള്ള സാദ്ധ്യത വളരെ കൂടുതലാണ്. എന്നാൽ എയിംസിലാകട്ടെ ആന്റി റാബിസ് ഇൻജെക്ഷൻ മരുന്നു പോലും ലഭ്യമല്ലെന്ന വസ്തുത അതിശയകരമാണ്.
115 ഏക്കർ വിസ്തൃതിയുള്ള ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ രാവിലെ 7 മണിമുതൽ വൈകിട്ട് 3 മണിവരെ ദിവസം 40000 ആളുകൾ വന്നുപോകുന്നുണ്ടെന്നാണ് കണക്ക് .ഇതിൽ 15000 ഓ.പി യിലെയും 2500 അഡ്മിറ്റും ആയ രോഗികളുൾപ്പെടെ അവരുടെ സഹായികളും ബന്ധുക്കളും അവിടുത്തെ സ്റ്റാഫും ഡോക്ടർമാരും എല്ലാം കുരങ്ങന്മാരുടെ ആക്രമണഭീഷണിയിൽ ഭയചകിതരാണ്.
കഴിഞ്ഞ മാസം എയിംസിലെ റസിഡന്റ് ഡോക്ടേഴ്‌സ് അസ്സോസിയേഷൻ ,എയിംസ് അഡ്‌മിനിസ്‌ട്രേഷ നെഴുതിയ വളരെ മാർമ്മികമായ കത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു...
" ഞങ്ങളെ ദയവായി കുരങ്ങന്മാരിൽ നിന്ന് രക്ഷിക്കുക, ഞങ്ങളുടെ ജീവൻ അപകടത്തിലാണ്.മിക്ക ദിവസവും അവർ ആരെയെങ്കിലും ആക്രമിക്കുക പതിവാണ്. കുരങ്ങന്മാരുടെ ആക്രമണത്തിന് വിധേയരാകുന്നവർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകണം. പേവിഷ വാക്‌സിൻ ആശുപത്രിയിൽ ലഭ്യമാക്കണം" എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചിരുന്നത്."
ഇതിനവർക്കു ലഭിച്ച മറുപടിയാണ് അതിലും രസകരം. അതിങ്ങനെ ....
" കുരങ്ങന്മാരെ ഓടിക്കാനോ,കൊല്ലാനോ ഞങ്ങൾക്കധികാരമില്ല. നിയമം ഇതനുശാസിക്കുന്നില്ല . ഇക്കാര്യത്തിൽ ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിയുകയുമില്ല. കുരങ്ങന്മാരെ അകറ്റാനായി ആൾക്കുരങ്ങുകളെ വയ്ക്കുവാനും സുപ്രീംകോടതി വിലക്കുണ്ട്.കുരങ്ങന്മാരിൽ നിന്ന് സുരക്ഷിതരായി കഴിയാൻ ശ്രമിക്കുക. അവർക്ക് ആഹാരസാധനങ്ങൾ നൽകാതിരിക്കുക എന്നാണ് ഞങ്ങൾക്ക് എല്ലാവരോടും അപേക്ഷിക്കാനുള്ളത്" ( എയിംസ് അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി ഡയറക്ടർ സുഭാഷിഷ് പാണ്ഡെയാണ് ഈ മറുപടി നൽകിയിരിക്കുന്നത്.)
റസിഡന്റ് ഡോക്ടേഴ്‌സ് അസ്സോസിയേഷൻ ഈ വിഷയത്തിൽ പ്രധാനമന്ത്രിക്കും കത്തെഴുതിയിരുന്നു. അതിന്റെ ഫലമായി ഇപ്പോൾ മാസം 30 ലക്ഷം രൂപ ചിലവിൽ ആൾക്കുരങ്ങിന്റെ ശബ്ദം അനുകരിക്കാൻ കഴിവുള്ള 10 ആളുകളെ പകലും 3 പേരെ രാത്രിയിലും ഡ്യൂട്ടിക്ക് നിയമിച്ചിരിക്കുകയാണ്.
സാധാരണ കുരങ്ങന്മാർക്ക് ആൾക്കുരങ്ങുകളെ വലിയ ഭയമാണ്. അവയുടെ ശബ്ദം കേട്ടാലുടൻ ഇവ ഓടിയ കലും. അതുകൊണ്ടാണ് മാസം 30 ലക്ഷം രൂപാ ചിലവിട്ട് കുരങ്ങുകളെ ഓടിക്കാൻ മാത്രം ആൾക്കുരങ്ങു കളുടെ ശബ്ദമനുകരിക്കാൻ കഴിവുള്ള 13 മിമിക്രിക്കാരെ അവിടെ നിയമിച്ചിരിക്കുന്നത്. അതും ഇനി കോടതി നിരോധിച്ചാൽ എന്തുചെയ്യുമെന്ന അങ്കലാപ്പിലാണ് ഡോക്ടർമാർ.