ബോളിവുഡ് അടക്കിവാഴുന്ന മൂന്നു ഖാൻ മാർക്കിടയിൽ അഭിനയ തന്മയത്വത്തിൻ്റെ പ്രതീകമായി സ്വന്തം മുഖമുദ്ര പതിപ്പിച്ച ഇർഫാൻ ഖാൻ ഹോളിവുഡിലും തൻ്റെ തനതു കയ്യൊപ്പു ചാർത്തിയാണ് കടന്നുപോയത്.
ഒരിന്ത്യൻ താരത്തിനും ലഭിക്കാത്ത അംഗീകാരം ലോകസിനിമയിൽ നേടിയെടുക്കാൻ കഴിഞ്ഞ അദ്ദേഹത്തിന് അർഹമായ സ്ഥാനം ഇന്ത്യൻ സിനിമയ്ക്ക് നല്കാനായോ എന്നത് ചിന്തനീയമാണ്.
ഫിലിം ഫെയർ - ദേശീയ പുരസ്‌ക്കാരങ്ങളുടെ തിളക്കത്തിനും പത്മശ്രീക്കും ഉയരെയായിരുന്നു അദ്ദേഹത്തിൻറെ സിനിമാഗ്രാഫ്. അഭിനയത്തിലെ നാച്ചുറാലിറ്റിയിൽ അദ്ദേഹത്തെ വെല്ലാൻ മറ്റൊരു നടന്നില്ലായിരുന്നു. അത്ര തന്മയത്വമായിരുന്നു അദ്ദേഹത്തിൻ്റെ ഭാവങ്ങൾക്ക്.
ക്യാൻസർകിടക്കയിൽ നിന്നും ഭാര്യക്കെഴുതിയിരുന്നു.." ജീവിക്കാൻ അവസരം ലഭിച്ചാൽ അതിനി നിനക്കുവേണ്ടി മാത്രമായിരിക്കുമെന്ന് ". 95 ൽ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിലെ കൂട്ടുകാരി സുദാപ്പ സിക്ദറിനെ ജീവിതസഖിയാക്കുമ്പോൾ ഭാവിയെപ്പറ്റി അദ്ദേഹം അത്രയ്ക്കൊന്നും സീരിയസായിരുന്നില്ല. എല്ലാം നിസ്സാരമായാണ് കണ്ടിരുന്നത്.
അപ്രതീക്ഷിതമായി പിടിപെട്ട ക്യാൻസർ രോഗം ജീവിതത്തെയും കുടുംബത്തെയും കൂടുതൽ പ്രണയിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കി. ലണ്ടനിൽ പഠിക്കുന്ന മൂത്തമകൻ ബിബിൽ, ഇർഫാന്റെ തനിപ്പതിപ്പായ ഇളയ മകൻ 'അയാൻ' എന്നിവർക്കും ഭാര്യ സുദാപ്പയ്ക്കുമൊപ്പം പുതിയൊരു ലോകം അദ്ദേഹം അക്കാലങ്ങളിൽ സ്വപ്‍നം കണ്ടിരുന്നു.
ഭാര്യ സുദാപ്പ സിക്ദർ , ഇർഫാനുവേണ്ടി സ്വയം സമർപ്പിക്കപ്പെട്ട വ്യക്തിത്വമായിരുന്നു. 24 മണിക്കൂറും അദ്ദേഹത്തിൻ്റെ ഓരോ കാര്യങ്ങളിലും അവർ കൃത്യമായ ശ്രദ്ധ ചെലുത്തിയിരുന്നു. അഭിനയത്തിൽ കൂടുതൽ മാന്ത്രിക സ്പർശമേകാൻ അവരുടെ ഉപദേശങ്ങൾ ഉപകരിച്ചിട്ടുണ്ട്. ഇർഫാന്റെ അഭിനയ ജീവിതം കരുപ്പിടിപ്പിച്ചതിൽ നിർണ്ണായക ശക്തിയായിരുന്നു അവർ.
അതാണദ്ദേഹം ക്യാൻസർ ചികിത്സക്കിടെ സുദാപ്പയ്ക്കായി കുറിച്ചത് " ജീവിക്കാൻ അവസരം ലഭിച്ചാൽ അതിനി നിനക്കുവേണ്ടി മാത്രമായിരിക്കുമെന്ന്". മിറർ ചാനലിന് നൽകിയ അഭിമുഖത്തിലും ഇർഫാൻ ഇതാവർത്തിച്ചിരുന്നു.
രോഗം ഭേദമായെന്ന പ്രതീക്ഷ ഏവർക്കുമുണ്ടായിരുന്നെങ്കിലും മരണം പതുങ്ങിയെത്തിയത് ആരുമറിഞ്ഞില്ല. അഭിനയത്തികവിന്റെ ഉത്തുംഗശ്രുംഗങ്ങളിൽ എത്തപ്പെടേണ്ട ആ അനശ്വര പ്രതിഭയുടെ അകാലവിയോഗം ബോളിവുഡിനുമാത്രമല്ല ലോകസിനിമയ്ക്കുതന്നെ തീരാനഷ്ടമാണ്.
അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം ആ കുടുംബത്തിന്റെ ദുഃഖത്തിൽ നമ്മൾ പങ്കുചേരുകയും ചെയ്യുന്നു.