40 ജവാന്മാരെ നിഷ്ക്കരുണം കൊലപ്പെടുത്തിയ പുൽവാമ ആക്രമണമുൾപ്പെടെ ഇന്ത്യയിൽ നടന്ന ഒരു ഡസനിലധികം തീവ്രവാദി ആക്രമണങ്ങളുടെ സൂത്രധാരനും ജെയ്ഷ് എ മുഹമ്മദ് എന്ന സംഘടനയുടെ തലവനുമായ മസൂദ് അസ്ഹർ ഒളിവിൽക്കഴിയുന്നത് പാക്കിസ്ഥാനിലെ ബഹാവൽപ്പൂരിലെ ജാമിയ സുഫാനള്ള മസ്‌ജിദിലാണ്. (ചിത്രത്തിൽ കാണുന്നത് മസ്‌ജിദ് കോംപ്ലെക്‌സിന്റെ ആകാശദൃശ്യം) മസൂദ് അസ്ഹറിന് പാക്കിസ്ഥാൻ ആർമിയുടെ പൂർണ്ണ സുരക്ഷയും ലഭ്യമാണ്.
2012 വരെ ഇത് ഒരു സാധാരണ മസ്ജിദായിരുന്നു.എന്നാൽ ഇപ്പോൾ ഇവിടെ 16 ഏക്കർ വിസ്തൃതിയിൽ വിശാലമായ നിർമ്മിതിയാണ് ഉയർന്നിരിക്കുന്നത്. ഉയരം കൂടിയ വിശാലമായ ചുറ്റുമതിലിനുള്ളിൽ താമസസ്ഥലങ്ങളും, ക്ലാസ് മുറികളും, ഫയറിംഗ് റേഞ്ചും കൂടാതെ ആശുപത്രി, കിച്ചണുകൾ, ചാവേർപ്പോരാളികളുടെ സെലക്ഷൻ സെന്റർ ഉൾപ്പെടെ അവർക്ക് പ്രാഥമിക ട്രെയിനിങ് നൽകാനുള്ള സംവിധാനവും ഇവിടെയുണ്ട്. മസൂദ് അസ്ഹറും സഹായികളും ഇവിടെയാണ് താമസിക്കുന്നത്.
പാക്കിസ്ഥാൻ നാഷണൽ ഹൈവേ 5 ൽ സ്ഥിതിചെയ്യുന്ന ഈ മസ്‌ജിദിൽ നിന്ന് കേവലം 8 കി.മീറ്റർ ദൂരെയാണ് പാക്കിസ്ഥാൻ ആർമിയുടെ 31 കോർ ഹെഡ് ക്വാർട്ടർ. അണുവായുധങ്ങളാൽ സുസജ്ജമായ ഈ ആർമി വിഭാഗത്തിന്റെ പൂർണ്ണസംരക്ഷണയിലാണ് മസൂദ് അസ്ഹറും ഗ്രൂപ്പും ഇവിടെ കഴിയുന്നത്.
2012 നു മുൻപ് വരെ ജെയ്ഷ് എ മുഹമ്മദിന്റെ ഹെഡ് ക്വാർട്ടർ ബഹാവൽപ്പൂരിൽ നിന്ന് അൽപ്പമകലെയായി ഒഴിഞ്ഞ ഒരു ഗ്രാമപ്രദേശത്തായിരുന്നു. അത് സുരക്ഷിതമല്ലെന്നുകണ്ടാണ് താവളം ഇവിടേയ്ക്ക് മാറ്റിയത്. ഇപ്പോഴവിടെ ഭീകരർക്ക് ട്രെയിനിങ് നൽകുന്ന സംവിധാനം മാത്രമാണുള്ളത്.