പത്തു വര്‍ഷം മുന്‍പ് മൂന്നുപേരുടെ ജീവന്‍ അതിസാഹസികമായി രക്ഷിച്ചതിന്അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ധീരതാ പുര്സക്കാരം നല്‍കി ആദരിച്ച ആഗ്രയിലെ 12 വയസ്സുകാരന്‍ ഷഹന്‍ഷാ( ഇപ്പോള്‍ 22 വയസ്സ്) ഇന്ന് തെരുവില്‍ ചെരുപ്പ് തുന്നിയാണ് ഉപജീവനം നടത്തുന്നത് എന്ന വിവരം നമ്മള്‍ അല്‍പ്പദിവസം മുന്‍പ് വളരെ വേദനയോടെയാണ് ശ്രവിച്ചത്.
ഇതാ, ധീരതാ പുരസ്ക്കാരം നേടിയ മറ്റൊരു യുവാവിന്റെ ദയനീയാവസ്ഥ യും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.
2015 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദേശീയ ധീരതാ പുരസ്ക്കാരം ( National Bravery Award) നല്‍കി ആദരിച്ച ഭീംസെന്‍ എന്ന 14 കാരനാണ് ഇപ്പോള്‍ ഭരണ - ഉദ്യോഗതല തിരസ്ക്കാരന്റെ കയ്പ്പുനീര്‍ കുടിച്ചു ജീവിക്കുന്ന ഏറ്റവും പുതിയ ഉദാഹരണം.
നവംബര്‍ 2014 ന് ഉത്തര്‍പ്രദേശിലെ ഘാഘ്ര (Ghaghara) നദിയില്‍ വള്ളം മുങ്ങിയതിനെത്തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ട 14 പേരെ അത്ഭുതകരമായ രീതിയില്‍ നീന്തിച്ചെന്നു രക്ഷിച്ച ഭീംസെന്‍ എന്ന 12 വയസ്സുകാരന്‍ അന്ന് ഉത്തരേന്ത്യന്‍ മാദ്ധ്യമങ്ങളില്‍ വരെ നിറഞ്ഞുനിന്നിരുന്നു. അന്ന് ഭീം സെന്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.
തന്നെക്കാള്‍ നാലും അഞ്ചും ഇരട്ടി പ്രായമുള്ള 14 പേരെ രക്ഷിച്ച ഭീംസെന്‍ നാടിന്‍റെ കണ്ണിലു ണ്ണിയായി മാറുകയായിരുന്നു, അധികാരികളും ,മന്ത്രിമാരും ഭീം സെന്നിന്‍റെ വീട്ടിലേക്കാനയിക്കപ്പെട്ടു. പിന്നെ വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു. പക്ഷേ ഒന്നും നടന്നില്ല എന്നുമാത്രം.
വളരെ പിന്നോക്കം നില്‍ക്കുന്ന ഭീം സെന്നിന്‍റെ ഗ്രാമത്തില്‍ കുടിവെള്ളവും , വൈദ്യുതിയും ,എത്തിക്കാമെന്ന് അവര്‍ വാക്കുനല്‍കി. ഒരു കക്കൂസ് പോലുമില്ലാതിരുന്ന ഗ്രാമത്തിലെ എല്ലാ വീടുകളിലും കക്കൂസ് സൌജന്യമായി നിര്‍മ്മിച്ചുനല്‍കാമെന്ന ഉറപ്പും നല്‍കി. ഭീം സെന്നിനു പുതിയ വീടും പഠിക്കാന്‍ സഹായവും അതിനുശേഷം തൊഴിലും നല്‍കാമെന്ന വാഗ്ദാനവും ഉണ്ടായി.
2015 ജനുവരി 16 നു ഭീം സെന്നിനു പ്രധാനമന്ത്രി നരേന്ദ്രമോഡി ദേശീയ ധീരതാ പുരസ്ക്കാരം ഡല്‍ഹിയില്‍ സമ്മാനിച്ചു.
ഇന്ന് വര്‍ഷം മൂന്നുകഴിഞ്ഞു. കുടിവെള്ളമോ, വൈദ്യുതിയോ ഇനിയും ഗ്രാമത്തിലെത്തിയില്ലതോ പോകട്ടെ ഒരൊറ്റ കക്കൂസ് പോലും ആര്‍ക്കും ഇതുവരെ അനുവദിക്കപ്പെട്ടിട്ടുമില്ല..
തനിക്കു നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കണമെന്ന ആവശ്യവുമായി ഭീം സെന്‍ ഇനി കയറിയിറങ്ങാന്‍ ഒരിടവും ബാക്കിയില്ല. അധികാരികള്‍ ഒരു ശല്യം എന്ന നിലയിലാണ് ഇപ്പോള്‍ അയാളെ നോക്കി കാണുന്നതുതന്നെ.
" സ്വാതന്ത്ര്യം കിട്ടി ഇത്രയേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ഞങ്ങളുടെ ഗ്രാമത്തില്‍ വൈദ്യുതി ഇല്ല. കുടിവെള്ളത്തിനായി ഒരൊറ്റ ബോര്‍വെല്‍ പോലുമില്ല. വയല്‍ തോണ്ടി അതിലെ മലിനജലമാണ് ആളുകള്‍ കുടിക്കുന്നത്. റേഷന്‍ കടയില്‍ സാധനങ്ങള്‍ പലപ്പോഴും ലഭ്യമല്ല. ഒരു വീട്ടില്‍പ്പോലും കക്കൂസില്ല. അന്നന്ന് ജോലിക്ക് പോയി കിട്ടുന്ന കൂലികൊണ്ടു കഴിയുന്ന സാധുക്കളുടെ ഗ്രാമമാണിത്.
ഇപ്പോള്‍ വീടിനെക്കാള്‍ ഉപരി എനിക്ക് മുന്നോട്ടു പഠിക്കാനുള്ള സാമ്പത്തികം തീരെയില്ല എന്നതാണ് ഏറെ അലട്ടുന്ന പ്രശ്നം. പഠിക്കണമെന്നുണ്ട്..പക്ഷേ ആര് പഠിപ്പിക്കാന്‍ ? എങ്ങനെ പഠിക്കാന്‍ ? ഇപ്പോഴുള്ള കൂരയ്ക്ക് പകരം നല്ലൊരു കൊച്ചുവീട് വലിയ സ്വപ്നമായിരുന്നു. ഒക്കെ മറക്കാം അല്ലാതെന്തു ചെയ്യാന്‍. " നിരാശയോടെ ഭീം സെന്‍ പറഞ്ഞു നിര്‍ത്തി.
ധീരതയുടെ പ്രതീകമായി നാടിന്‍റെ അഭിമാനമായി മാറിയ ഭീം സിംഗ് എന്ന യുവാവിന്റെയും അതുപോ ലുള്ള മറ്റുള്ളവരുടെയും വിലാപങ്ങള്‍ ഭണവര്‍ഗ്ഗം ഇനിയും കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ഈ പുരസ്ക്കാരങ്ങള്‍ ഒക്കെ വെറും പ്രഹസനങ്ങള്‍ എന്ന നിലയിലേക്ക് തരംതാഴപ്പെടും എന്നതില്‍ ഒരു തര്‍ക്കവുമില്ല.
ഉത്തരം പറയേണ്ടത് വാക്ക് പാലിക്കാത്ത അധികാരികളും ഭരണവര്‍ഗ്ഗവും തന്നെയാണ്.