ഭാരതത്തെ അപമാനിക്കാനുള്ള പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെയും ഡൽഹിയിലെ തെര ഞ്ഞെടുപ്പിൽ നരേന്ദ്രമോദിയെ പരാജയപ്പെടുത്തണമെന്ന പാക്കിസ്ഥാനിലെ സയൻസ് ആൻഡ് ടെക്‌നോളജി മന്ത്രി ഫവാദ് ഹുസൈന്റെയും പ്രസ്താവനകൾക്കെതിരെ All India Majlis-e-Ittehad-ul-Muslimeen (AIMIM) തലവൻ അസദുദീൻ ഉവൈസിയും (Asaduddin Owaisi) ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേസരിവാളും രംഗത്തെത്തി.
ഉവൈസിയുടെ മറുപടി ഇങ്ങനെയായിരുന്നു :-
" മിസ്റ്റർ ഇമ്രാൻ ഖാൻ, ഇന്ത്യൻ മുസ്ലീങ്ങളെയോർത്ത് നിങ്ങൾ ഉദ്കണ്ഠപ്പെടേണ്ടതില്ല. ഞങ്ങൾ ഇന്ത്യൻ മുസ്ലീങ്ങൾ എന്നതിൽ അഭിമാനം കൊള്ളുന്നവരാണ്. നാളെയും അങ്ങനെതന്നെയായിരിക്കും.
അതുകൊണ്ടുതന്നെ ഞങ്ങൾ ജിന്നയുടെ രണ്ടു രാഷ്ട്രമെന്ന സിദ്ധാന്തത്തെ തള്ളിക്കളഞ്ഞവരാണ്. ഞങ്ങൾക്കൊപ്പം അള്ളാഹുവുണ്ട്.
നിങ്ങൾ നിങ്ങളുടെ രാജ്യത്തിന്റെ കാര്യം നോക്കിയാൽ മതി.ലോകത്തൊരു ശക്തിക്കും ഞങ്ങളുടെ പൗരത്വവും മതപരമായ അവകാശങ്ങളും കവർന്നെടുക്കാനാകില്ല. ഇന്ത്യൻ ഭരണഘടന ആ അവകാശം ഞങ്ങൾക്ക് നൽകിയിട്ടുണ്ട്."
കേജ്‌രിവാളിന്റെ മറുപടി :-
" നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്.അതുകൊണ്ടുതന്നെ അദ്ദേഹം എന്റെയും പ്രധാനമന്ത്രിയാണ്. ഡൽഹിയിലെ തെരഞ്ഞെടുപ്പ് ഞങ്ങളുടെ ആഭ്യന്തരകാര്യമാണ്.
തീവ്രവാദം സ്‌പോൺസർ ചെയ്യുന്ന പാക്കിസ്ഥാന്റെ ഇടപെടൽ ഞങ്ങൾ അംഗീകരിക്കില്ല.പാക്കിസ്ഥാൻ എത്ര ശ്രമിച്ചാലും ഭാരതത്തിലെ അഖണ്ഡത തകർക്കാനാകില്ല."
അസദുദീൻ ഉവൈസി ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന AIMIM എന്ന മുസ്‌ലിം പാർട്ടിയുടെ നേതാവും ശക്തനായ വാഗ്മിയും അഭിപ്രായങ്ങൾ കറതീർന്ന ഭാഷയിൽ വെട്ടിത്തുറന്നു പറയുന്ന വ്യക്തിയുമാണ്. ഉത്തരേന്ത്യയുൾപ്പെടെ മുസ്‌ലിം സമുദായങ്ങൾക്കിടയിൽ അദ്ദേഹത്തിൻറെ പോപ്പുലാരിറ്റി അനുദിനം വർദ്ധിക്കുകയാണ്.
ഇംഗ്ലീഷ്, ഉറുദു,ഹിന്ദി, തെലുങ്ക് ഭാഷകളിലെ പ്രാവീണ്യം അദ്ദേഹത്തിന് വലിയ മുതൽക്കൂട്ടായി മാറുന്നുമുണ്ട്.അതാത് പ്രദേശത്തെ ജനങ്ങളോട് അവരുടെ ഭാഷയിൽ സംവദിക്കാൻ കഴിയുന്നത് അദ്ദേഹത്തിൻറെ വിജയമാണ്.
പാർലമെന്റിൽ കേരളത്തിലെ ലീഗ് നേതാക്കൾ പലപ്പോഴും കാഴ്ചക്കാരായി നോക്കിനിൽക്കുമ്പോൾ ഉവൈസിയുടെ തീപ്പൊരിയൻ പ്രസംഗങ്ങൾ പാർലമെന്റിൽ പ്രകമ്പനം സൃഷ്ടിക്കുക പതിവാണ്.