യേരാമതി മംഗായമ്മ ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിലുള്ള 'നെലാപാർത്തിപാടു' ഗ്രാമവാസിയാണ്. 1962 മാർച് 22 നായിരുന്നു ഇവരുടെ വിവാഹം. കുട്ടികൾക്കായി പല വഴിപാടുകളും നടത്തി. ചികിത്സകളും ഫലമില്ലാതെ വന്നപ്പോൾ ആ ആഗ്രഹം ഉപേക്ഷിക്കാൻ ദമ്പതികൾ നിർബന്ധിതരാവുകയായിരുന്നു.
യേരാമതി മംഗായമ്മ യെ ആളുകൾ " ഗോദരാലു " ( കുട്ടികളുണ്ടാകാത്തവൾ ) എന്നാണു വിളിച്ചിരുന്നത്.
ഈ വിളികേൾക്കുമ്പോൾ വേദനയുണ്ടാകുമായിരുന്നെന്നും സർവ്വ ദൈവങ്ങളോടും ആ വേദന താൻ പങ്കുവെക്കാ റുണ്ടായിരുന്നെന്നും യേരാമതി മംഗായമ്മ പറയുന്നു. ഐ വി എഫ് രീതിയിൽ പ്രായമായവർക്കും കുട്ടികൾ ഉണ്ടാകുമെന്ന വിവരമറിഞ്ഞപ്പോൾ മുതൽ ആ വഴിക്കായി നീക്കങ്ങൾ. ഒരു കുഞ്ഞിക്കാല് കാണാനുള്ള അതിമോഹം അങ്ങനെ ഈ 73 -മത്തെ വയസ്സിൽ ചാരിതാർഥ്യമായി മാറിയ ആത്മസംതൃപ്തിയിലാണ് കുടുംബം.
ഗുണ്ടൂരിലെ ആശുപത്രിയിൽ യേരാമതി മംഗായമ്മ ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ 10.30 നു സിസ്സേറിയൻ വഴിയാണ് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. രണ്ടും പെൺകുട്ടികളാണ്.
കഴിഞ്ഞ 9 മാസമായി യേരാമതി മംഗായമ്മ ആശുപത്രിയിൽ ഡോക്ടർമാരുടെ നിരന്തര നിരീക്ഷണത്തി ലായിരുന്നു. IVF ( In Vitro Fertilisation ) രീതിയിലാണ് അവർ ഗര്ഭധാരണം നടത്തിയത്. മറ്റൊരു സ്ത്രീയുടെ അണ്ഡവും ഭർത്താവ് സീതാറാം രാജാറാവുവിന്റെ ശുക്രാണുവും സന്നിവേശിപ്പിച്ച ഭ്രൂണം യേരാമതി മംഗായമ്മയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച് ഗർഭധാരണം നടത്തുന്ന രീതിയാണിത്.
സമ്പന്നരായ സീതാറാം രാജാറാവു -യേരാമതി മംഗായമ്മ ദമ്പതികൾ വലിയ സന്തോഷത്തിലാണ്. കുഞ്ഞുങ്ങൾക്ക് ലോകത്തുള്ള എല്ലാ സന്തോഷവും നല്ല വിദ്യാഭ്യാസവും നല്കുമെന്നവർ പറഞ്ഞു.അമ്മയും കുഞ്ഞുങ്ങളും പൂർണ്ണ ആരോഗ്യവതികളാണെങ്കിലും മൂന്നാഴ്ച അവരെ ആശുപത്രിയിൽ നിരീക്ഷിച്ചശേഷം മാത്രമേ ഡിസ്ചാർജ് ചെയ്യുകയുള്ളുവെന്ന് ഡോക്ടർ ഉമാ ശങ്കർ പറഞ്ഞു.
ഇതിനുമുൻപ് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയ മുതിർന്ന സ്ത്രീകളുടെ റിക്കാർഡ് ഇന്ത്യക്കാരിതന്നെയായ 70 വയസ്സുള്ള ഒംകാരി പൻവാറിനാണ്. എന്നാൽ ആധികാരിക റിക്കാർഡ് സ്‌പെയിനിലെ മാരിയ ഡെൽ കാരമാൻ ലാറ എന്ന 66 കാരിയുടേതാണ് 2006 ലായിരുന്നു ഇത്.