Advertisment

പൗരത്വ ഭേദഗതി ബില്‍ ഭരണഘടനാ വിരുദ്ധം

author-image
admin
New Update

- അഡ്വ. സുൾഫിക്കർ അലി 

Advertisment

ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി ബില്ലും ഒരേ അജണ്ടയുടെ ഭാഗമായാണ് അവതരിപ്പിക്കപ്പെടുന്നത് എങ്കിലും ഇത് രണ്ടും രണ്ടാണ്. 1955 ലെ ഇന്ത്യന്‍ പൗരത്വ നിയമത്തിലോ ഇപ്പോള്‍ അവതരിപ്പിക്കുന്ന അതിന്റെ ഭേദഗതി ബില്ലിലോ ഒരു ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ച് പ്രതിപാദിക്കുന്നില്ല.

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പുറത്താക്കുന്നതിനായി മുഴുവന്‍ പൗരന്മാരെയും ഉള്‍പ്പെടുത്തി ഒരു സമഗ്ര പൗര രജിസ്റ്റര്‍ തയാറാക്കുന്നതിന് നപടികള്‍ അസമില്‍ ആരംഭിക്കുന്നത് 1950ലെ കുടിയേറ്റ (അസമില്‍നിന്ന് പുറത്താക്കല്‍) നിയമം അനുസരിച്ചാണ്.

publive-image

ഈ നിയമത്തിന് സ്വാതന്ത്ര്യത്തിന് മുന്‍പും ശേഷവുമുള്ള ശതാബ്ദങ്ങളില്‍ അസമില്‍ നിലനിന്ന സാഹചര്യത്തില്‍ പ്രസക്തിയുണ്ടായിരുന്നു. ഈ പൗര രജിസ്റ്ററാണ് പ്രത്യേകിച്ച് ഒരു കാര്യവും കാരണവുമില്ലാതെ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നത്.

അത്തരമൊരു രജിസ്റ്റര്‍ തയാറാക്കുമ്പോള്‍ നിലവിലുള്ള പൗരത്വ നിയമം അനുസരിച്ച് പുറത്തു പോകാന്‍ സാധ്യതയുള്ള ഒരു വിഭാഗം ആളുകള്‍ക്ക് പൗരത്വം നല്‍കി സംരക്ഷിക്കാനാണ് പൗരത്വ നിയമം ഭേദഗതി ചെയ്യുന്നത്. അതോടൊപ്പം എന്തെങ്കിലും കാരണവശാല്‍ പൗരത്വം തെളിയിക്കപ്പെടാന്‍ സാധ്യമാവാത്ത മുസ്‌ലിംകളെ രാജ്യത്തുനിന്ന് പുറത്താക്കാനാകും.

ഈ വാരം പാര്‍ലമെന്റില്‍ അവതിരിപ്പിക്കുന്ന ബില്‍ 1955ലെ പൗരത്വനിയമം ഭേദഗതി ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതാണ്. ആകെ നാല് വകുപ്പുകള്‍ മാത്രമുള്ള വളരെ ചെറിയ ഒരു ബില്ലാണിത്. എന്നാല്‍, അത് നമ്മുടെ ഭരണഘടനക്കും അതിന്റെ മതനിരപേക്ഷ ഘടനക്കും ചരിത്രത്തിനും മേല്‍ ഒരു വലിയ കളങ്കമാണ് ചാര്‍ത്താന്‍ പോവുന്നത്.

1955ലെ നിയമത്തിന്റെ വകുപ്പ് രണ്ട് (1) ആണ് ‘അനധികൃത കുടിയേറ്റക്കാരെ’ നിര്‍വചിക്കുന്നത്. ഒരു വിഭാഗം കുടിയേറ്റക്കാരെ ഈ നിര്‍വചനത്തില്‍നിന്ന് ഒഴിവാക്കുക എന്നതാണ് ഇപ്പോഴത്തെ ഭേദഗതിയുടെ ഒരു ലക്ഷ്യം.

പൗരത്വം കിട്ടാന്‍ നിയമം നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളില്‍ ഇതേ വിഭാഗം ആളുകള്‍ക്ക് ഇളവ് നല്‍കലാണ് ഭേദഗതിയുടെ മറ്റൊരു ലക്ഷ്യം. നിയമത്തിന്റെ മൂന്നാം പട്ടികയിലാണ് പൗരത്വം കിട്ടുന്നതിനുള്ള യോഗ്യതകര്‍ പറഞ്ഞിട്ടുള്ളത്.

അതില്‍ പറയുന്ന 12 യോഗ്യതകളില്‍ ഒന്ന് ഏറ്റവും കുറഞ്ഞ പതിനൊന്ന് വര്‍ഷക്കാലത്തെ രാജ്യത്തെ സ്ഥിരതാമസമാണ്. ഇപ്പോഴത്തെ ഭേദഗതിയിലൂടെ മേല്‍ സൂചിപ്പിച്ച വിഭാഗത്തിന് ഇത് ആറ് വര്‍ഷമായി ചുരുക്കുന്നു.

publive-image

<അഡ്വ. സുൾഫിക്കർ അലി >

ഏതെങ്കിലും വിഭാഗത്തിന് അത്തരമൊരു ഇളവ് നല്‍കുന്നതില്‍ എതിര്‍ക്കപ്പെടേണ്ടതായി ഒന്നുമില്ല. എന്നാല്‍, ഈ വിഭാഗത്തെ നിര്‍ണയിച്ചതിലാണ് പ്രശ്‌നം.

കുടിയേറ്റക്കാരെയും പൗരത്വ അപേക്ഷകരെയും തികച്ചും മതാടിസ്ഥാനത്തില്‍ വിഭാഗീകരിച്ചാണ് ഈ ഇളവ് നല്‍കുന്നത് എന്നിടത്താണ് ഭരണഘടനാ വിരുദ്ധത.

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, സിക്ക്, പാഴ്‌സി, ബുദ്ധ, ജൈന, ക്രിസ്ത്യന്‍ കുടിയേറ്റക്കാരെ പ്രത്യേക വിഭാഗമാക്കി ആ വിഭാഗത്തിനാണ് ഇളവ് നല്‍കുന്നതും അവരെയാണ് അനധികൃത കുടിയേറ്റക്കാരുടെ നിര്‍വചനത്തില്‍നിന്ന് ഒഴിവാക്കുന്നതും.

മതാടിസ്ഥാനത്തിലുള്ള ഈ വിഭാഗീകരണം ഭരണഘടനാ വിരുദ്ധവും രാജ്യത്തെ മൊത്തം ജനങ്ങളെ വിഘടിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതുമാണ്.

സ്വന്തം രാജ്യത്ത് പീഡിപ്പിക്കപ്പെടുന്നു എന്നതാണ് മാനദണ്ഡമെങ്കില്‍ പാകിസ്താനിലെ പഷ്തൂണുകളെയും ശ്രീലങ്കയില്‍ നിന്നുള്ള തമിഴരെയും മ്യാന്‍മറില്‍നിന്നുള്ള റോഹിംഗ്യകളെയും എന്തിനാണ് മാറ്റിനിര്‍ത്തുന്നത്. ഇതു തികച്ചും വര്‍ഗീയ വിഭജനവും ഭരണഘടനയുടെ 14-ാം അനുഛേദത്തിന്റെ നഗ്‌നമായ ലംഘനവും ആണ്.

ഭരണഘടനയുടെ 14-ാം അനുഛേദം പറയുന്നത് രാഷ്ട്രം ഒരു വ്യക്തിക്കും തുല്യത നിഷേധിക്കില്ല എന്നും എല്ലാ വ്യക്തികള്‍ക്കും നിയമത്തിന്റെ സംരക്ഷണം തുല്യമായിരിക്കും എന്നാണ്. നിയമപരമായ തുല്യത വ്യക്തികളുടെ മൗലികാവകാശമാണെന്ന് ഈ അനുഛേദം പ്രഖ്യാപിക്കുന്നു.

അവസര സമത്വവും സ്വാതന്ത്ര അവകാശങ്ങളും ഉറപ്പു നല്‍കുന്ന 15, 16, 19 മുതലായ അനുഛേദങ്ങളില്‍നിന്ന് വ്യത്യസ്തമായി 14-ാം അനുഛേദം വ്യക്തികള്‍ക്കാണ് അതിന്റെ തുല്യ സംരക്ഷണം ഉറപ്പു നല്‍കുന്നത്. മറ്റു അനുഛേദങ്ങളാവട്ടെ പൗരന്മാരുടെ അവകാശങ്ങളാണ് ഉള്‍ക്കൊള്ളുന്നത്.

എന്നുവച്ചാല്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യത രാജ്യത്തെ പൗരന്മാര്‍ക്ക് മാത്രമല്ല എല്ലാ വ്യക്തികള്‍ക്കും ഉള്ളതാണ്.

എല്ലാ വ്യക്തികളും നിയമത്തിന്റെ മുന്നില്‍ തുല്ല്യരായിരിക്കുമെന്നും എല്ലാവര്‍ക്കും നിയമസംരക്ഷണം സമമായിരിക്കുമെന്നും ഭരണഘടന പ്രഖ്യാപിക്കുന്നു. ഈ വ്യക്തികളില്‍ കുടിയേറ്റക്കാരും പൗരത്വ അപേക്ഷകരും എല്ലാം ഉള്‍പ്പെടും.

അതുകൊണ്ട് തന്നെ കുടിയേറ്റക്കാരെയും പൗരത്വ അപേക്ഷകരെയും മതാടിസ്ഥാനത്തില്‍ വിഭജിക്കുന്നത് ഈ ഭരണഘടനാ പ്രഖ്യാപനത്തിന്റെ ലംഘനമായിരിക്കും. ഭരണഘടനയുടെ സമത്വ പ്രഖ്യാപനത്തിന്റെ മാത്രമല്ല അതിന്റെ മതനിരപേക്ഷ ഘടനക്കും വിരുദ്ധമാണ് ഈ പൗരത്വ ഭേദഗതി നിയമം.

ഒരു രാഷ്ട്രത്തിന്റെ മതനിരപേക്ഷ ഘടന എന്താണെന്ന് പ്രശസ്ത ഇംഗ്ലീഷ് നിയമജ്ഞന്‍ ഡി.ഇ സ്മിത്ത് വിശദീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വിശകലനത്തില്‍ ഒരു മതനിരപേക്ഷ രാഷ്ട്രത്തില്‍ രാഷ്ട്രവും വ്യക്തിയും തമ്മിലുള്ള ബന്ധം, അഥവാ പൗരത്വം തികച്ചും മതനിരപേക്ഷമായിരിക്കും.

മതനിരപേക്ഷ രാഷ്ട്രം വ്യക്തിക്ക് പൗരത്വം നല്‍കുന്നതും പൗരന്‍മാരെ ഏതാവശ്യത്തിനും പരിഗണിക്കുന്നതും ജാതി, മത, വര്‍ഗ, വര്‍ണ ഭേദങ്ങളില്ലാതെ ആയിരിക്കും.

മതത്തിന്റെ ചായം പൂശുന്ന ഇപ്പോഴത്തെ ബില്‍ ഈ മത നിരപേക്ഷ കാഴ്ചപ്പാടിന് വിരുദ്ധമാണ്. മതനിരപേക്ഷത എന്നത് നമ്മുടെ ഭരണഘടനയുടെ ഭാഗമാണെന്നും അത് ഭരണഘടനാ ഭേദഗതിയിലൂടെ പോലും മാറ്റം വരുത്താനാവില്ല എന്നും നിരവധി വിധികളിലൂടെ ബഹുമാനപ്പെട്ട സുപ്രിംകോടതി പ്രഖ്യാപിച്ചുട്ടുള്ളതാണ്.

ഭരണഘടനയുടെ ഈ അടിസ്ഥാന ഘടനക്ക് വിരുദ്ധമായാണ് ഇപ്പോഴത്തെ പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കപ്പെടുന്നത്.

(സുപ്രിം കോടതി അഭിഭാഷകനാണ് ലേഖകന്‍)

Advertisment