ഡല്‍ഹി :വിപ്ലവാത്മക നിയമപരിഷ്കാരങ്ങളാണ് കോൺഗ്രസിന്‍റെ പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നത്. വ്യക്തിസ്വാതന്ത്ര്യവും പൗരന്‍റെ അന്തസും ഹനിക്കുന്ന നിയമങ്ങൾ റദ്ദാക്കുകയോ പരിഷ്കരിക്കുകയോ ചെയ്യുമെന്നാണ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ.
ദീർഘകാലമായി ഭരണകൂടം മർദ്ദനോപകരണങ്ങളായി ഉപയോഗിക്കുന്ന നിയമങ്ങൾ എടുത്തുകളയുകയോ പരിഷ്കരിക്കുകയോ ചെയ്യുമെന്ന് പ്രകടനപത്രികയിൽ പറയുന്നു. പൗരസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്ന പുതിയ ചില നിയമങ്ങൾ കൊണ്ടുവരുമെന്നും കോൺഗ്രസ് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.
നിലവിലെ രാജ്യദ്രോഹക്കുറ്റം എടുത്തുകളയും എന്നതാണ് ഏറ്റവും സുപ്രധാന വാഗ്ദാനം. രാജ്യദ്രോഹക്കുറ്റത്തെ നിർവചിക്കുന്ന 124 എ വകുപ്പ് എടുത്തുകളയും. രാജ്യത്ത് ഏറ്റവുമധികം ദുരുപയോഗിക്കപ്പെടുന്ന വകുപ്പായാണ് പ്രകടനപത്രിക ഇതിനെ വിശേഷിപ്പിക്കുന്നത്. കസ്റ്റഡി പീഡനവും മൂന്നാം മുറയും തടയുന്ന പീഡനനിരോധന നിയമം കൊണ്ടുവരും എന്ന വാഗ്ദാനവുമുണ്ട്.
സൈന്യത്തിന് പ്രത്യകാധികാരങ്ങൾ നൽകുന്ന സായുധസേനാ പ്രത്യേകാധികാര നിയമം പരിഷ്കരിക്കും എന്നാണ് മറ്റൊരു പ്രധാന വാഗ്ദാനം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഈ നിയമം ആളുകൾ അപ്രത്യക്ഷരാകുന്നതിനും ലൈംഗിക ആക്രമണങ്ങൾക്കും പീഡനങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് പ്രകടനപത്രിക പറയുന്നു.
ക്രിമിനൽ നടപടി നിയമം സമഗ്രമായി പരിഷ്കരിക്കും. അറസ്റ്റ് ചെയ്യാനും ചോദ്യം ചെയ്യാനുമടക്കമുള്ള അന്വേഷണ ഏജൻസികളുടെ സ്വതന്ത്രാധികാരങ്ങൾ സിആർപിസി നിയമത്തിനും ഇന്ത്യൻ തെളിവ് നിയമത്തിനും അധിഷ്ടിതമാക്കി നിയന്ത്രിക്കും. ഇവയിലൂടെ അനധികൃത തടവ് ഇല്ലാതെയാക്കുമെന്നും പ്രകടനപത്രികയിലുണ്ട്.