ആലപ്പുഴ: സ്രവപരിശോധനയ്ക്ക് ശേഷം രോഗമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് അയച്ച യുവാവിന് കൊവിഡ്. ഇതോടെ കുടുംബം ഒന്നടങ്കം നിരീക്ഷണത്തിൽ പോകേണ്ടി വന്നു. ആലപ്പുഴയിലാണ് സംഭവം. ചെങ്ങന്നൂർ നഗരസഭയിൽ താമസിക്കുന്ന ഇരുപത്തിയാറുകാരനാണ് 16 ദിവസം ക്വാറന്റീനിൽ കഴിഞ്ഞ് വീട്ടിലെത്തിയ പിറ്റേന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇയാളുടെ അമ്മയും അച്ഛനും അമ്മൂമ്മയും സഹോദരനും വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.
ദുബായിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവാവ് ജോലിക്കായുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ മാർച്ച് ഒൻപതിനാണ് മുംബൈയിൽ എത്തിയത്. ലോക്ഡൗണിനെ തുടർന്ന് ബന്ധുവീട്ടിൽ താമസിക്കുകയായിരുന്നു. മെയ് 23ന് ബസ് മാർഗം നാട്ടിലെത്തി നഗരസഭാ കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായി. ശനിയാഴ്ച പരിശോധനയ്ക്കായി ഇയാളുടെ സ്രവം എടുത്തിരുന്നു.
കൊവിഡ് പോസിറ്റീവ് ആണെങ്കിൽ 48 മണിക്കൂറിൽ അറിയിക്കുമെന്നും അല്ലെങ്കിൽ വീട്ടിലേക്ക് മടങ്ങാമെന്നും ആരോഗ്യവകുപ്പ് ജീവനക്കാർ ഇയാളോട് പറഞ്ഞിരുന്നു. ഇതുപ്രകാരം തിങ്കൾ വരെ ഇയാൾ ക്വാറന്റീനിൽ കഴിഞ്ഞു. തിങ്കൾ വൈകുന്നേരം അധികൃതർ വീട്ടിലേക്ക് മടങ്ങാൻ അനുവാദം നൽകി. സ്വന്തം കാറിലാണ് മടങ്ങിയതും. ചൊവ്വാഴ്ച ഉച്ചയോടെ ആരോഗ്യവകുപ്പ് അധികൃതർ വിളിച്ച് കൊവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചു. പിന്നാലെ ആംബുലൻസ് എത്തി ഇയാളെ വണ്ടാനം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.
പരിശോധനാഫലം ലഭിക്കുന്നതിന് മുൻപ് വീട്ടിലേക്ക് മടങ്ങാൻ ആരോഗ്യവകുപ്പ് അധികൃതരാണ് ആവശ്യപ്പെട്ടതെന്ന് യുവാവ് പറഞ്ഞു. ഫലം വന്നിട്ടു പോയാൽ പോരേ എന്ന് ചോദിച്ചെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞിരുന്നു. കാർ സ്വയം ഓടിച്ചാണ് വീട്ടിലേക്ക് വന്നത്. വീട്ടിൽ വന്നതിനുശേഷം ആരും പുറത്ത് പോയിട്ടില്ലെന്നും യുവാവ് പറഞ്ഞു. കൊവിഡ് പോസിറ്റീവാണെങ്കിൽ ഒരു ദിവസത്തിനുളളിൽ ഫലം ലഭിക്കുമെന്നും എന്നാൽ രണ്ട് ദിവസമായിട്ടും ഫലം വരാത്തതിനെ തുടർന്നാണ് യുവാവിനെ കൊവിഡ് നെഗറ്റീവ് കണക്കാക്കി വീട്ടിലേക്ക് അയച്ചതെന്നും ചെങ്ങന്നൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രോസ് ഇത്താക്ക് പറഞ്ഞു.