കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപിന്‍റെ ബാഗ് തുറന്ന് പരിശോധിക്കുന്നതിൽ കോടതി തീരുമാനം ഇന്നുണ്ടായേക്കും. സ്വപ്നയെയും സന്ദീപിനെയും കസ്റ്റഡിയില്‍ എടുക്കുന്ന സമയത്ത് ഇവരുടെ കൈവശമുണ്ടായിരുന്ന ഒരു ബാഗ് കൂടി എന്‍ഐഎ കണ്ടെടുത്തിരുന്നു. ബാഗില്‍ ചില നിര്‍ണായക വിവരങ്ങള്‍ അടങ്ങിയിരിക്കുന്ന രേഖകളുണ്ടെന്നും അതിനാൽ എൻഐഎ സംഘമെത്തിയപ്പോള്‍ ബാഗ് ഒളിപ്പിക്കാൻ സന്ദീപ് ശ്രമിച്ചിരുന്നുവെന്നുമാണ് വിവരം.
സ്വര്‍ണ്ണക്കടത്ത് ഇടപാടുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളറിയുന്നതിനായി ബാഗ് തുറന്ന് പരിശോധിക്കാൻ എൻഐഎ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇന്ന് ഇക്കാര്യത്തിൽ കോടതി നിലപാട് സ്വീകരിക്കുമെന്നാണ് വിവരം. അതേസമയം കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ സരിത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. സരിത്തിനെ കസ്റ്റഡിയിൽ വേണമെന്ന എൻ ഐ എയുടെ അപേക്ഷ കോടതി പരിഗണിക്കും.
അതേ സമയം സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പള്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് പത്തു മണിക്കൂറോളം ചോദ്യം ചെയ്തു. ശിവശങ്കർ നൽകിയ മൊഴികളിൽ പലതിലും വൈരുധ്യമുണ്ടെന്നാണ് സൂചന. മണിക്കൂറുകൾ നീണ്ട ഉദ്വേഗഭരിതമായ ചോദ്യം ചെയ്യലിനൊടുവിൽ പുലർച്ചെ രണ്ടരയോടെയാണ് ശിവശങ്കറിനെ കസ്റ്റംസ് വിട്ടയച്ചത്.